കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. പ്രതിയുടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കോടതി നടപടി.കേസിൽ പ്രത്യേക അന്വേഷണ സംഘം ജൂലൈ 23-നാണ് പി. എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യപരമായ കാരണങ്ങളാൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
2019-ൽ നടന്ന ശബരിമല സ്വർണക്കൊള്ള മറച്ചുവെക്കാൻ, 2025-ൽ പി. എസ്. പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സ്വർണം പൂശാനായി പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. എന്നാൽ കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് വെറുമൊരു സാങ്കേതിക പിഴവ് മാത്രമാണെന്നാണ് പി. എസ്. പ്രശാന്ത് കോടതിയിൽ വിശദീകരിച്ചത്. എന്നാൽ പ്രതികളുടെ ഈ വാദങ്ങൾ തള്ളിയ എസ്.ഐ.ടി, കേസിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

