വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തെ വോട്ട്-ബൈ-മെയിൽ (തപാൽ വോട്ട്) സംവിധാനത്തിൽ വിപ്ലവകരവും അതേസമയം കടുത്ത തർക്കങ്ങൾക്ക് വഴിതുറക്കുന്നതുമായ പരിഷ്കാരങ്ങളുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് (യു.എസ്.പി.എസ്.) വിതരണം ചെയ്യുന്ന ഓരോ മെയിൽ-ഇൻ ബാലറ്റിലും വോട്ടറുടെ പേര്, വീട്ടുമേൽവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ഒരു ബാർകോഡ് (Unique Barcode) നിർബന്ധമാക്കുന്നതാണ് പുതിയ നിയമം.
ഈ വിവരങ്ങൾ തപാൽ വഴി അയക്കുന്നതിന് മുൻപായി സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികൾ ഒരു ‘ഫെഡറൽ ബാലറ്റ് മെയിൽ പോർട്ടലിൽ’ രേഖപ്പെടുത്തേണ്ടതുണ്ട്. പുതിയ നിബന്ധനകൾ പാലിക്കാത്ത സംസ്ഥാനങ്ങളിലേക്ക് ബാലറ്റുകൾ എത്തിക്കില്ലെന്ന കർശന നിലപാടിലാണ് യു.എസ്.പി.എസ്. തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ, വോട്ടർമാരുടെ വിവരങ്ങൾ ഫെഡറൽ സർക്കാരിൻ്റെ കൈകളിൽ കേന്ദ്രീകരിക്കുന്നത് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നിയമവിദഗ്ധരും പ്രതിപക്ഷവും ആരോപിക്കുന്നു.
കോടതി നിലപാടിൽ നിർണായകംനിലവിൽ ഒരു ഡിസ്ട്രിക്റ്റ് കോടതി പുറപ്പെടുവിച്ച വിലക്ക് അപ്പീൽ കോടതിയും ശരിവെച്ചതിനാൽ ഈ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരികയില്ല. എന്നാൽ കോടതിയുടെ പച്ചക്കൊടി ലഭിച്ചാലുടൻ മാറ്റങ്ങൾ രാജ്യവ്യാപകമായി ഉടനടി നടപ്പിലാക്കുമെന്ന് പോസ്റ്റൽ സർവീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വരുന്ന ഓഗസ്റ്റ് 26-ന് നിയമം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
വോട്ടർമാരുടെ ജനനത്തീയതിയോ സോഷ്യൽ സെക്യൂരിറ്റി നമ്പറോ പോർട്ടലിൽ ശേഖരിക്കില്ലെന്നും, വോട്ടർ പട്ടിക തയാറാക്കുന്നതിലോ മറ്റോ തങ്ങൾക്ക് പങ്കുണ്ടാകില്ലെന്നും ആശങ്കകൾ പരിഹരിച്ചുകൊണ്ട് യു.എസ്.പി.എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഈ ഡാറ്റ ഫെഡറൽ നിയമപാലകർക്ക് ലഭ്യമാക്കുമെന്നത് പുതിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഫോട്ടോ ഐഡിയും പൗരത്വ തെളിവും വോട്ട് ചെയ്യാൻ നിർബന്ധമാക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ‘സേവ് അമേരിക്ക ആക്റ്റ്’ യു.എസ് കോൺഗ്രസിൽ മാസങ്ങളായി പ്രതിസന്ധി നേരിടുന്നതിനിടയിലാണ് പുതിയ തപാൽ വോട്ട് പരിഷ്കരണം വരുന്നത്. അഴിമതി നിറഞ്ഞ മെയിൽ-ഇൻ ബാലറ്റുകൾ നിർത്തലാക്കണമെന്നും, ബില്ലിനെ എതിർക്കുന്ന രാഷ്ട്രീയക്കാർക്ക് ഇത് വൻ തിരിച്ചടിയാകുമെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. സൈനികർ, ഭിന്നശേഷിക്കാർ, രോഗബാധിതർ എന്നിവർക്ക് മാത്രമായിരിക്കണം തപാൽ വോട്ട് ഇളവുകൾ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന് ഡെമോക്രാറ്റുകൾഈ പുതിയ പരിഷ്കാരങ്ങൾ സാധാരണക്കാരായ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ കാരണമാകുമെന്നാണ് ഡെമോക്രാറ്റുകളുടെയും ചില റിപ്പബ്ലിക്കൻ നേതാക്കളുടെയും വാദം. റിയൽ ഐഡി (REAL ID) നടപ്പിലാക്കാനുള്ള അലാസ്കയുടെ 20 വർഷത്തെ പോരാട്ടം ചൂണ്ടിക്കാട്ടി, ഇത്തരം ഫെഡറൽ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് അലാസ്കയിലെ റിപ്പബ്ലിക്കൻ സെനറ്ററായ ലിസ മുർകോവ്സ്കി പ്രതികരിച്ചു.
പേപ്പറിൽ മാത്രം നല്ലതായി തോന്നുന്ന പക്ഷപാതപരമായ പരിഷ്കാരങ്ങൾ ജനാധിപത്യത്തിൻ്റെ സുതാര്യതയെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ നിയമത്തിനെതിരെ രണ്ടു ലക്ഷത്തിലധികം പരാതികളും നിർദ്ദേശങ്ങളുമാണ് യു.എസ്.പി.എസിന് ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിലെ നിയമപോരാട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.

