Saturday, August 1, 2026
HomeGulfഇറാൻ അമേരിക്ക സംഘർഷം: ദ്രവ്യ പ്രകൃതി വാതക കയറ്റുമതിയില്‍ നട്ടംതിരിഞ്ഞ് ഖത്തർ

ഇറാൻ അമേരിക്ക സംഘർഷം: ദ്രവ്യ പ്രകൃതി വാതക കയറ്റുമതിയില്‍ നട്ടംതിരിഞ്ഞ് ഖത്തർ

ദോഹ : ലോകത്തെ ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതിയില്‍ മുന്നിട്ടു നിന്ന രാജ്യമായിരുന്നു ഖത്തര്‍. ഇറാന്‍ യുദ്ധം ഈ രാജ്യത്തെ പ്രതിസന്ധിയുടെ പടുകുഴിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. നേരത്തെ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം പ്രകൃതി വാതക വിതരണം ചെയ്യാന്‍ ഖത്തറിന് ഇപ്പോള്‍ സാധിക്കുന്നില്ല. പരിഹാരമായി അമേരിക്കയില്‍ നിന്ന് എല്‍എന്‍ജി വാങ്ങുകയാണ് ചെയ്യുന്നതത്രെ.

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയത് മുതല്‍ ഇറാന്‍ ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തിരിച്ചടിയും ശക്തമാക്കിയുന്നു. അഞ്ച് മാസം പിന്നിട്ട യുദ്ധം ജിസിസി രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രത്യേകിച്ചും ഖത്തറിനെ. സൗദിക്കും യുഎഇക്കും പൈപ്പ്‌ലൈന്‍ ബദല്‍ പാതയുണ്ട്. എന്നാല്‍ ഖത്തറിന് അതില്ല. ഹോര്‍മുസ് തുറക്കുക തന്നെ വേണം.

ഖത്തറിന്റെ വാതക കയറ്റുമതിക്ക് ചുക്കാന്‍ പിടിക്കുന്നത് ഖത്തര്‍ എനര്‍ജിയാണ്. ഈ വര്‍ഷം 33 അമേരിക്കന്‍ ചരക്കുകപ്പലുകളാണ് സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് ഖത്തര്‍ വാങ്ങിയത്. ഇങ്ങനെ വാങ്ങുന്ന എല്‍എന്‍ജി ഖത്തര്‍ ഉപയോഗിക്കുകയല്ല, പകരം മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കുകയാണ്. നേരത്തെ ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെടാതിരിക്കാനാണ് അമേരിക്കയുടെ വാതകം വാങ്ങി കൈമാറുന്നത്.

അമേരിക്കയാണ് ഇറാനെതിരെ യുദ്ധം തുടങ്ങിയത്. എന്നാല്‍ വാണിജ്യ പരമായി അമേരിക്കക്ക് വലിയ തിരിച്ചടിയില്ല. അമേരിക്കയുടെ എണ്ണയും വാതകവുമെല്ലാം വിറ്റുപോകുന്നുണ്ട്. നേരത്തെ എണ്ണയ്ക്കും വാതകത്തിനും വേണ്ടി ജിസിസി രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഇപ്പോള്‍ മറ്റു മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഓരോ വര്‍ഷം 2000 കോടി ഡോളര്‍ ചെലവ് : കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ നാല് ചരക്കു കപ്പലുകള്‍ മാത്രമാണ് ഖത്തര്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയിരുന്നത്. ഈ വര്‍ഷം ഇതുവരെ 33 കാര്‍ഗോ വാങ്ങി. യുദ്ധം തുടരുന്നതിനാല്‍ ഇനിയും വാങ്ങേണ്ടി വരും. കരാര്‍ നിലനിര്‍ത്താല്‍ വലിയ ബാധ്യതയാണ് ഖത്തര്‍ വഹിക്കുന്നത്. യുദ്ധം തീരുകയും ഹോര്‍മുസ് പാത സുരക്ഷിതമാകുകയും ചെയ്താല്‍ മാത്രമണ് ഖത്തറിന് രക്ഷ.അമേരിക്കയില്‍ നിന്ന് ഖത്തര്‍ വാങ്ങിയ കാര്‍ഗോകള്‍ ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലേക്ക് കൈമാറി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 28 കാര്‍ഗോകളും ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ഇന്ത്യ, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് അവസാന അഞ്ച് കാര്‍ഗോകള്‍ അയച്ചിരിക്കുകയാണ് എന്ന് കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോര്‍മുസ് പാത അടച്ചതും റാസ് ലാഫന്‍ എല്‍എന്‍ജി കേന്ദ്രം ആക്രമിക്കപ്പെട്ടതുമാണ് ഖത്തറിന്റെ ഈ ഗതികേടിന് കാരണം. റാസ് ലാഫന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാകാന്‍ അഞ്ചു വര്‍ഷമാകും. ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയെ ഊര്‍ജാവശ്യത്തിന് ആശ്രയിക്കുന്നത് ചൈന കുറച്ചിരിക്കുകയാണ്. ഹോര്‍മുസ് വഴി ആശ്രയിക്കാത്ത രാജ്യങ്ങളില്‍ നിന്ന് എല്‍എന്‍ജി വാങ്ങാനാണ് ചൈന ശ്രമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments