ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനത പാർട്ടിയും കേന്ദ്ര സർക്കാറുമായി ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പിയും പ്രധാനെ കൈവിടില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുന്നതിനിടെയാണ് നിർണായക ചർച്ചക്ക് കളമൊരുങ്ങുന്നത്.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ഇന്ന് അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നടന്ന ചർച്ചയിൽ വ്യക്തമാക്കിയത്. ഇന്നലെ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചർച്ച രണ്ട് മണിക്കൂർ നേരം നീണ്ടു. ചർച്ചയിൽ, ചോദ്യപേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമാധാനപരമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കി ഭാവിയിൽ പ്രതികാര നടപടിയെടുക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ധർമേന്ദ്ര പ്രധാന്റെ രാജിയിൽ മാത്രമാണ് ഇതുവരെ തീരുമാനമാകാത്തത്. രാജിക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി സമരത്തിന്റെ ഭാവി നിർണയിക്കുക. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സി.ജെ.പി നേതൃത്വം. പ്രധാൻ രാജിവെച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കി രാജ്യവ്യാപകമാക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
അതേസമയം, ഡൽഹിയിലെ സമരവേദിയായ ജന്തർ മന്തർ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കയാണ്. 18 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്. രാവിലെ ഏഴ് മുതൽ മെട്രോ ട്രെയിനുകൾ സർവിസ് നടത്തിയില്ല. സമരവേദിയിലേക്ക് കൂടുതൽ പേർ എത്താതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണവും ഏർപ്പെടുത്തി. ജന്തർ മന്തർ പ്രദേശത്ത് ഇന്റർനെറ്റ് നിയന്ത്രണവും തുടരുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച മന്ത്രിമാരായ ജെ.പി. നദ്ദക്കും ജിതേന്ദ്ര പ്രസാദിനും മുമ്പാകെ സമരം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന ആവശ്യങ്ങളും, പരീക്ഷകൾക്കായി അഞ്ച് പരിഷ്കരണ നിർദേശങ്ങളുമാണ് സി.ജെ.പി വക്താക്കളായ സൗരവ് ദാസും അതോഷ് രങ്കയും മുന്നോട്ടുവെച്ചത്.വളരെ സൗഹാർദപരമായ അന്തരീക്ഷത്തിലാണ് സംഭാഷണം നടന്നതെന്നും ആരോഗ്യ മന്ത്രി നദ്ദ പ്രതികരിച്ചിരുന്നു. ‘അവർക്ക് പറയാനുള്ളതെല്ലാം കേട്ടു. അവരുന്നയിച്ച വിഷയങ്ങളിൽ എല്ലാ നിലക്കും ചർച്ച നടന്നു. അവരുടെ മുഖ്യ ആവശ്യങ്ങൾ മൂന്നെണ്ണമായിരുന്നു. പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കുന്നതിന് അഞ്ച് നിർദേശങ്ങളും മുന്നോട്ടുവെച്ചു. നാളെ ഉച്ചക്കുശേഷം ഒരിക്കൽ കൂടി അവരെ കാണുമെന്നും അവരുന്നയിച്ച ആവശ്യങ്ങളിൽ എന്ത് ചർച്ച സർക്കാറിൽ നടന്നുവെന്നത് അപ്പോൾ അറിയിക്കുമെന്നും അവരോട് പറഞ്ഞു.’ -കേന്ദ്രമന്ത്രി വ്യക്തമാക്കി.

