വാഷിംഗ്ടൺ : ഇറാനെതിരെയുള്ള സൈനിക നടപടി ശക്തമാക്കി യുണൈറ്റഡ് സ്റ്റേറ്റ്സ്. തുടർച്ചയായ പതിനൊന്നാം രാത്രിയിലും ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. ഈസ്റ്റേൺ ടൈം രാത്രി 8:15 ഓടെയാണ് ആക്രമണം പൂർത്തിയായതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ കേന്ദ്ര സൈനിക കമാൻഡ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സെന്റകോം അറിയിച്ചു. ഇറാന്റെ മിലിട്ടറി ഓപ്പറേഷൻസ് സെന്ററുകൾ, നാവിക പ്രതിരോധ സൗകര്യങ്ങൾ, എയർക്രാഫ്റ്റ് ഹാങ്കറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും തകർത്തത്. എന്നാൽ ചൊവ്വാഴ്ച എത്ര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ യു.എസ് സൈന്യം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച 30-ലധികം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി യു.എസ് ആരോപിക്കുന്നു. അതേസമയം, മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേയ് ആരംഭം മുതൽ ഇതുവരെ ഏകദേശം 900 വാണിജ്യ കപ്പലുകൾക്കും 45 കോടി ബാരൽ ക്രൂഡ് ഓയിലിനും സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യം തങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സെന്റകോം കൂട്ടിച്ചേർത്തു.

