ന്യൂഡൽഹി: സി.ജെ.പി മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ കോൺഗ്രസ് നടത്തുന്ന ധർണയിൽ രാജ്യസ്നേഹികളായ എല്ലാ ഇന്ത്യക്കാരും പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർഥികളുടെ ശബ്ദം അവഗണിക്കാനാകില്ലെന്നും ഇത്തവണ മറുപടി പറയാതെ പ്രധാനമന്ത്രിക്ക് ഒളിച്ചോടാനാകില്ലെന്നും രാഹുൽ പറഞ്ഞു.
വിദ്യാർഥികൾക്കുനേരെയുള്ള അതിക്രമം രാജ്യത്തെ ഓരോ കുടുംബത്തിനും നേരെയുള്ള ആക്രമണമാണ്. ഉത്തരംനൽകാതെ, പ്രത്യാഘതങ്ങൾ ഇല്ലാതെ രക്ഷപ്പെടാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നത്. എപ്പോഴത്തേയുംപോലെ ഇത്തവണ അത് നടക്കില്ല. വിദ്യാർഥികൾക്ക് നീതിലഭിക്കണമെന്ന് കരുതുന്ന, ഇന്ത്യയിലെ ഓരോ രാജ്യസ്നേഹിയോടും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടക്കുന്ന ധർണയുടെ ഭാഗമാകാൻ ഞാൻ ആവശ്യപ്പെടുകയാണ്. രാജ്യത്തെ വിദ്യാർഥികളുടെ ശബ്ദം അവഗണിക്കാനാകില്ല’ -രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അതേസമയം, കോൺഗ്രസ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. വഴിയിലൂടെ വലിച്ചിഴച്ചാണ് രാഹുലിനെയും മറ്റു മുതിർന്ന നേതാക്കളെയും നീക്കിയത്. പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പൊലീസ് കസ്റ്റഡിയിലാണ്. സമരക്കാരുമായി സർക്കാർ നടത്തിയ അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഡൽഹി പൊലീസ് കൂട്ട അറസ്റ്റിലേക്ക് നീങ്ങിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് തലസ്ഥാനനഗരിയെ അക്ഷരാർഥത്തിൽ പിടിച്ചുലക്കുകയാണ്.
അനുനയ നീക്കവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് രാഹുലിനെ കണ്ടെങ്കിലും ആവശ്യങ്ങൾ കേന്ദ്ര സർക്കാർ തള്ളി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, വിദ്യാർഥികൾക്കുനേരെ നടന്ന പൊലീസ് അതിക്രമം സംബന്ധിച്ച് സഭയിൽ ചർച്ച ചെയ്യുക, വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തുക, ചോദ്യപേപ്പർ ചോർച്ചമൂലം ദുരിതത്തിലായി വിദ്യാർഥികൾക്കും സമരത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക, നാഷനൽ ടെസ്റ്റിങ് ഏജൻസി പുനഃസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രിയെ അറിയിച്ചത്. ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതിനു പിന്നാലെയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റിലേക്ക് കടന്നത്.

