മുംബൈ : വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറുവരെ മുംബൈ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് മുംബൈ പൊലീസ്. ആളുകളുടെ ജീവനും പൊതുമുതലിനും നാശം വിതച്ച് ക്രമസമാധാന നില തകർക്കപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എന്നാണ് വിശദീകരണം. മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം ഡി.സി.പി (ഓപറേഷൻ) അക്ബർ പഠാൻ ആണ് ഉത്തരവിറക്കിയത്. മുംബൈ പൊലീസ് കമീഷണറേറ്റ് പരിധിയിൽ മാത്രമാണ് ഉത്തരവ് ബാധകം.
ഉച്ചഭാഷിണികൾ, സംഗീത ബാൻഡുകൾ, ഘോഷയാത്രകളിലെ പടക്കം പൊട്ടിക്കൽ തുടങ്ങിയവയും നിരോധിച്ചു. എന്നാൽ, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്കും കോടതി, സർക്കാർ ഒത്തുചേരലുകൾക്കും ഇത് ബാധകമല്ല. ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനത പാർട്ടി സമരം ദേശവ്യാപകമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവെന്നതും ശ്രദ്ധേയമാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് മുംബൈ പൊലീസ് അനുമതി നൽകിയിരുന്നില്ല.

