പട്ന: പെൻഷൻ വാങ്ങാനെത്തിയ വയോദികന്റെ അക്കൗണ്ടില്‍ ബാങ്ക് ബാലൻസായി കാണിച്ചത് 759 കോടിയിലധികം രൂപ. മുസാഫർപൂർ സ്വദേശിയായ 82-കാരനായ കാമേശ്വർ മിശ്രയ്ക്കാണ് തന്റെ പെൻഷൻ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കണ്‍മുന്നില്‍ തെളിഞ്ഞ കോടികളുടെ ബാലൻസ് കണ്ട് ഞെട്ടിയത്
മുസാഫർപൂർ സ്വദേശിയായ കാമേശ്വർ മിശ്ര തന്റെ വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നതിനായി ജനസേവ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. ഭിന്നശേഷി പെൻഷൻ വാങ്ങുന്ന മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പെൻഷൻ തുക പിൻവലിച്ചതിന് ശേഷം അക്കൗണ്ടിലെ ബാക്കി ബാലൻസ് പരിശോധിക്കാൻ കാമേശ്വർ മിശ്ര സിഎസ്‌സി ഓപ്പറേറ്ററോട് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് കമ്പ്യൂട്ടർ സ്ക്രീനില്‍ 759,69,51,951 രൂപ (759 കോടിയിലധികം രൂപ) ബാലൻസായി കാണിച്ചത്.
സംശയം തോന്നി മകന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ രീതിയില്‍ വലിയ തുക സ്ക്രീനില്‍ തെളിഞ്ഞു. ഇരു അക്കൗണ്ടുകളിലുമായി ആകെ 1,500 കോടിയിലധികം രൂപയാണ് കാണിച്ചത്. തുക കണ്ട് കാമേശ്വർ മിശ്രയും സിഎസ്‌സി ഓപ്പറേറ്ററും ഒരുപോലെ അമ്പരന്നു. ഇത് ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാകാമെന്നാണ് കുടുംബം കരുതുന്നത്. ഇത്രയും വലിയ തുക എവിടെ നിന്നാണ് വന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഈ തെറ്റ് പരിശോധിച്ച് പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും കാമേശ്വർ മിശ്ര വ്യക്തമാക്കി. വിവരം ലഭിച്ചതനുസരിച്ച് ബാങ്ക് അധികൃതർ ഇടപെടുകയും, മിനിറ്റുകള്‍ക്കകം രണ്ട് അക്കൗണ്ടുകളില്‍ നിന്നും ഈ തുക അപ്രത്യക്ഷമാവുകയും ചെയ്തു.

