വാഷിംഗ്ടൺ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ആത്യന്തികമായി അമേരിക്ക കൈക്കലാക്കുമെന്ന് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സൈനിക സംഘർഷം വിചാരിച്ചതിലും നീണ്ടുപോവുകയാണെങ്കിലും യുദ്ധം “വളരെ വേഗത്തിലാണ്” മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് രാത്രിയും ഞങ്ങൾ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തും. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അവരുടെ എല്ലാ സൈനിക ശേഷികളും തകർക്കും. ഒടുവിൽ ഈ മേഖലയുടെ പൂർണ്ണ നിയന്ത്രണം നമ്മൾ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്”– ട്രംപ് വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് നികുതി ഈടാക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.
യുദ്ധം എത്രകാലം നീണ്ടുനിൽക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സംഘർഷം അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നായിരുന്നു പ്രസിഡൻ്റിൻ്റെ മറുപടി. ‘നമ്മൾ അവരുടെ സൈന്യത്തെ ഏതാണ്ട് തകർത്തു കഴിഞ്ഞു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ സംഘർഷം ആരംഭിച്ച ഘട്ടത്തിൽ, നാല് ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്നായിരുന്നു ട്രംപിൻ്റെ പ്രവചനം. എന്നാൽ ഈ സമയപരിധി കഴിഞ്ഞിട്ടും യുദ്ധം തുടരുകയാണ്.
കഴിഞ്ഞ ആഴ്‌ചയുണ്ടായ ശക്തമായ ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് ശേഷം യു.എസും ഇറാനും തമ്മിലുള്ള സൈനിക നടപടികൾ വീണ്ടും വൻതോതിൽ വർദ്ധനവ് നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ നിർണ്ണായക പ്രതികരണം

