ബീജിംഗ്: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ആശംസ സന്ദേശം അയച്ചു. സാധാരണയായി യു.എസ് സ്വാതന്ത്ര്യദിനത്തിൽ ചൈന പരസ്യമായി ആശംസകൾ നേരാറില്ലാത്തതിനാൽ, ബീജിംഗിൻ്റെ ഈ നീക്കം നയതന്ത്ര ലോകത്ത് വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. ചൈനീസ് സർക്കാരിനും ജനങ്ങൾക്കും വേണ്ടി പ്രസിഡൻ്റ് ഷി ജിൻപിങ് ട്രംപിന് സന്ദേശം അയച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് സ്ഥിരീകരിച്ചു.
സാധാരണയായി ഇത്തരം അവധി ദിനങ്ങളിൽ നേതാക്കൾ തമ്മിലുള്ള സന്ദേശങ്ങൾ ചൈന പരസ്യപ്പെടുത്താറില്ല. യു.എസ് എംബസിയിൽ നടക്കുന്ന ചടങ്ങുകളിൽ വൈസ് വിദേശകാര്യ മന്ത്രിയെ പങ്കെടുപ്പിക്കുന്ന പതിവ് രീതി മാത്രമാണ് ഇത്തവണയും ചൈന പിന്തുടർന്നത്. എന്നാൽ ഇതിന് പുറമെയാണ് പ്രസിഡൻ്റ് തലത്തിലുള്ള ആശംസയും പരസ്യപ്പെടുത്തിയത്.
കഴിഞ്ഞ വർഷം വഷളായ ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കാൻ ഇരു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദേശക്കൈമാറ്റമെന്നാണ് വിലയിരുത്തൽ. മെയ് മാസത്തിൽ ബീജിംഗിൽ നടന്ന ഉച്ചകോടിയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുതാത്പര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ഷി ജിൻപിങ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ നയതന്ത്ര മഞ്ഞുരുകലിന് വിപരീതമായ നിലപാടാണ് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡോണൾഡ് ട്രംപ് സ്വീകരിച്ചത്. മൗണ്ട് റഷ്മോറിൽ നടത്തിയ പ്രസംഗത്തിൽ, ലോകമഹായുദ്ധങ്ങളേക്കാളും 9/11 ഭീകരാക്രമണത്തേക്കാളും വലിയ ഭീഷണി കമ്മ്യൂണിസമാണെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. അമേരിക്കയ്ക്കുള്ളിലെ ‘കമ്മ്യൂണിസ്റ്റ് ഭീഷണി’യെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റഷ്യ, ഉത്തരകൊറിയ, ബെലാറസ് തുടങ്ങിയ തങ്ങളുടെ അടുത്ത തന്ത്രപ്രധാന പങ്കാളികൾക്ക് മാത്രം ഔദ്യോഗിക വാർഷിക ആശംസകൾ അയക്കുന്ന ചൈനീസ് ശൈലിയിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. ഇതിനുമുമ്പ് 2001-ൽ മാത്രമാണ് ചൈനീസ് പ്രസിഡൻ്റ് അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ ആശംസ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷി ജിൻപിങ്ങിൻ്റെ സന്ദേശത്തോട് വൈറ്റ് ഹൗസോ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

