ന്യൂഡൽഹി: വയനാട്ടിലെ കള്ളാടി മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പൂർണ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പ് നൽകിയ നിർദേശം അവഗണിച്ച കൊങ്കൺ റെയിൽവേക്കാണെന്നും മറ്റൊരു കമ്പനിക്ക് കരാർ നൽകിയ നിർമാണ പ്രവൃത്തിയുടെ മേൽനോട്ടവും അവർക്കായിരുന്നുവെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ.
എന്നിട്ടും മൂന്നുതവണ യോഗം വിളിക്കുകയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും അഡീഷനൽ സെക്രട്ടറിയും കള്ളാടി സന്ദർശിക്കുകയും ചെയ്തിരുന്നു. നിർമാണ പ്രവൃത്തി നിർത്തിവെക്കാനും പരിസരത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. നിർമാണ പ്രവൃത്തി നിർത്തിവെച്ചില്ലായിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നുവെന്നും മന്ത്രി ഓർമിപ്പിച്ചു.
കേരളത്തിലെ വിവിധ പദ്ധതികൾക്കായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ കാണാൻ ഡൽഹിയിലെത്തിയതിനിടയിലുണ്ടായ കള്ളാടി ദുരന്തത്തെ കുറിച്ച് ‘മാധ്യമ’ത്തോടു സംസാരിക്കുകയായിരുന്നു മന്ത്രി പി.കെ. ബഷീർ. നിർമാണത്തിലും ടെൻഡറിലും പ്രവൃത്തിയിലും പൊതുമരാമത്ത് വകുപ്പിന് ഒരു തരത്തിലുള്ള പ്രാതിനിധ്യവും നൽകാതെയാണ് വയനാട് തുരങ്കപാത ഇടതുമുന്നണി സർക്കാർ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ബഷീർ തുടർന്നു. ഫണ്ടിങ്ങിന് കിഫ്ബിയുമായുള്ള കരാറുണ്ടാക്കിയതും തുരങ്ക നിർമാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്തതും പ്രവൃത്തി കരാറുകാരെ ഏൽപിച്ചതുമെല്ലാം കൊങ്കൺ റെയിൽവേ ലിമിറ്റഡ് ആണ്. അതിനാൽ തന്നെ പ്രവൃത്തിയുടെ മേൽനോട്ട ചുമതലയും കൊങ്കൺ റെയിൽവേക്കായിരുന്നു. എന്നിട്ടും വയനാടിന്റെയും മേപ്പാടിയുടെയും സാഹചര്യം അറിയുന്നതുകൊണ്ടാണ് മൂന്നുതവണ യോഗം വിളിച്ചതെന്ന് ബഷീർ തുടർന്നു.
ജൂൺ 10ന് വിളിച്ചുചേർത്ത യോഗത്തിൽ കൊങ്കൺ റെയിൽവേയുടെ ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും അഡീഷനൽ സെക്രട്ടറിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. തുടർന്നാണ് ജൂൺ 25ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, അഡീഷനൽ സെക്രട്ടറി വിനോദ്, ചീഫ് എൻജിനീയർ എന്നിവർ കള്ളാടി സന്ദർശിച്ചത്. തുടർന്ന് മണ്ണ് കൂട്ടിയിട്ടത് അപകടമുണ്ടാക്കുമെന്നു കണ്ട് നിർമാണ പ്രവൃത്തി നിർത്തിവെക്കാൻ ഉത്തരവിട്ടുവെന്നും മന്ത്രി പറഞ്ഞു.

