വാഷിംഗ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷങ്ങളിൽ ഏർപ്പെടാനുള്ള യുഎസ് പ്രസിഡൻ്റിൻ്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്തുന്ന പ്രമേയം യുഎസ് സെനറ്റ് പാസാക്കിയതിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ്. സെനറ്റിൻ്റെ ഈ നടപടി തികച്ചും അർത്ഥശൂന്യവും മോശം സമയത്തുള്ളതുമാണെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സെനറ്റ് ഈ പ്രമേയം അംഗീകരിച്ചതിലൂടെ അമേരിക്കയുടെ ശത്രുക്കൾക്ക് സഹായവും ആശ്വാസവുമാണ് നൽകിയിരിക്കുന്നതെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ നിന്ന് യുഎസ് സേനയെ പിൻവലിക്കാൻ നിർദ്ദേശിക്കുന്നതാണ് കോൺഗ്രസ് പാസാക്കിയ പുതിയ പ്രമേയം. യുദ്ധത്തിന് കോൺഗ്രസിൻ്റെ പിന്തുണയില്ലെന്ന ശക്തമായ മുന്നറിയിപ്പും ട്രംപിൻ്റെ വിദേശനയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയുമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത റിപ്പബ്ലിക്കൻ അംഗങ്ങൾക്കെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. “പാർട്ടിയിലെ നാല് തോൽവികൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് വോട്ട് ചെയ്തു. ഈ നടപടിയുടെ അർത്ഥമെന്താണെന്ന് ഇറാൻ ഇപ്പോൾ അമേരിക്കയോട് ചോദിക്കുകയാണ്. ഈ സെനറ്റർമാർ തൻ്റെ ജോലി കൂടുതൽ സങ്കീർണ്ണമാക്കിയെങ്കിലും, താൻ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും” എന്നും ട്രംപ് വ്യക്തമാക്കി.റിപ്പബ്ലിക്കൻ സെനറ്റർമാരായ റാൻഡ് പോൾ, സൂസൻ കോളിൻസ്, ലിസ മർക്കോവ്സ്കി, ബിൽ കാസിഡി എന്നിവരാണ് പാർട്ടി നിലപാട് മറികടന്ന് ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തെ അനുകൂലിച്ചത്.
അതേസമയം ഡെമോക്രാറ്റിക് സെനറ്ററായ ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. 48-നെതിരെ 50 വോട്ടുകൾക്കാണ് സെനറ്റിൽ പ്രമേയം പാസായത്.ഈ മാസം ആദ്യം ജനപ്രതിനിധി സഭയും ഈ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത് ഒരു ‘കൺകറൻ്റ് റെസല്യൂഷൻ’ (സംയുക്ത പ്രമേയം) ആയതിനാൽ ഇതിന്മേൽ പ്രസിഡൻ്റിൻ്റെ ഒപ്പ് ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇതിന് നിയമപരമായ സാധുതയോ നിർബന്ധിത സ്വഭാവമോ ഉണ്ടായിരിക്കുന്നതല്ല.

