പാരിസ്: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം ശക്തമായതോടെ കാട്ടുതീ മുന്നറിയിപ്പ് നൽകി എമർജൻസി വിഭാഗങ്ങളെയും സൈന്യത്തെയും സജ്ജമാക്കി ഫ്രാൻസ്. ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥല മദ്യപാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ഔട്ട്ഡോർ കായിക വിനോദങ്ങൾ റദ്ദാക്കുകയും ചെയ്തു.
രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റെഡ് അലർട്ടിലാണ്. ശീതീകരണ സംവിധാനങ്ങൾ അധികമില്ലാത്ത ഫ്രാൻസിൽ പലയിടങ്ങളിലും ഞായറാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. തിങ്കളാഴ്ച ഇതിലും കടുത്ത ചൂടായിരിക്കുമെന്നാണ് പ്രവചനം. ചൂടിൽനിന്ന് ആളുകൾക്ക് ആശ്വാസം നൽകാൻ പാരിസിലെ ഈഫൽ ടവർ ഉൾപ്പെടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജലകണങ്ങൾ തളിക്കുന്ന മിസ്റ്റിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ യൂറോപ്പിൽ രണ്ടു ലക്ഷത്തിലധികം പേർ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും പ്രതിരോധിക്കാൻ കഴിയുന്നവയായിരുന്നെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

