തമിഴ്‌നാട്ടിലെ തിരുവള്ളൂർ പെരിയപാളയത്തുള്ള സ്വകാര്യ മത്സ്യ സംസ്‌കരണ ശാലയിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ വലിയ ദുരന്തം. ‘സെന്റ് പീറ്റേർസ് പോൾ സീ ഫുഡ് എക്‌സ്‌പോർട്ട്‌സ്’ കമ്പനിയിലുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീ തൊഴിലാളികളാണ് മരണപ്പെട്ടത്. വാതകം ശ്വസിച്ച് അസ്വസ്ഥതകളുണ്ടായ 64 പേരെ ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 23 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മത്സ്യങ്ങളും ചെമ്മീനും കേടുകൂടാതെ സൂക്ഷിക്കുന്നതിനായുള്ള ശീതീകരണ സംവിധാനത്തിലാണ് ചോർച്ചയുണ്ടായത്. അപകടത്തെത്തുടർന്ന് ദേശീയ ദുരന്തനിവാരണ സേന (NDRF) സ്ഥലത്തെത്തി കമ്പനിയിലും പരിസര പ്രദേശങ്ങളിലും അടിയന്തര പരിശോധനകളും പ്രതിരോധ നടപടികളും സ്വീകരിച്ചു വരികയാണ്. വാതകം പടരാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് കർശനമായി നിർദേശിച്ച വിജയ് സർക്കാർ, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് നിർദേശവും നൽകി.

