വാഷിങ്ടൺ : കോവിഡ് മഹാമാരിക്കു കാരണമായത് ചൈനയിലെ ലാബിൽ നിന്ന് പുറത്തുപോയ വൈറസാണ് എന്ന വിവരം യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായിരുന്ന ആന്റണി ഫൗചിക്ക് അറിയാമായിരുന്നു എന്നും എന്നാൽ അയാൾ അതു മറച്ചുവച്ചു എന്നും മുൻ യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്.
കോവിഡ് മഹാമാരിക്ക് കാരണമായ ലബോറട്ടറിയെന്ന് അറിയപ്പെടുന്ന ചൈനയിലെ വുഹാനിലെ ഒരു ഗവേഷണ ലാബിന് ആന്റണി ഫൗചി ദശലക്ഷക്കണക്കിന് ഡോളർ ധനസഹായം നൽകിയെന്നും ഗബ്ബാർഡ് ആരോപിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസങ്ങളിലാണ് ഫൗചിയുടെ വിവാദപരമായ പങ്കിനെക്കുറിച്ചുള്ള രേഖകൾ അവർ പുറത്തുവിട്ടിരിക്കുന്നത്.
വുഹാനിലെ കൊറോണ വൈറസ് ഗവേഷണത്തിനുള്ള ഫൗചിയുടെ ധനസഹായത്തെക്കുറിച്ചും മഹാമാരി സമയത്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ചും ഇവർ പുറത്തുവിട്ട വിവരങ്ങൾ സൂചന നൽകുന്നു.ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അപകടകരമായ ‘ഗെയ്ൻ-ഓഫ്-ഫംഗ്ഷൻ’ ഗവേഷണത്തിനായി യുഎസിലെ നികുതി ദായകരുടെ ദശലക്ഷക്കണക്കിന് ഡോളർ ഫൗചി നൽകി. വവ്വാലുകളിലെ കൊറോണ വൈറസുകളെ ഉൾപ്പെടുത്തിയുള്ള ഈ ഗവേഷണമാണ് കോവിഡ് മഹാമാരിക്ക് കാരണമായ ലാബ് ചോർച്ചയിലേക്ക് നയിച്ചത് – തുൾസി ഗബ്ബാർഡ് ആരോപിക്കുന്നു.
ഈ സത്യങ്ങൾ മറച്ചുവയ്ക്കാൻ ഇന്റലിജൻസ് കമ്മ്യൂണിറ്റിയിലെ ചിലരുമായി ചേർന്ന് ഫൗചി പ്രവർത്തിച്ചുവെന്ന് ഗബാർഡ് ആരോപിച്ചു. വൈറസ് ലാബിൽ നിന്ന് ചോർന്നതാണെന്ന വിവരങ്ങൾ പുറത്തുവരാതിരിക്കാൻ അദ്ദേഹം ശ്രമിച്ചു. 2024-ൽ സത്യപ്രതിജ്ഞ ചെയ്ത് മൊഴി നൽകുന്നതിനിടെ ഫൗചി കോൺഗ്രസിനോട് കള്ളം പറഞ്ഞു എന്നും ഗബ്ബാർഡ് ആരോപിച്ചു.മാത്രമല്ല സത്യം പുറത്തുകൊണ്ടുവരാനായി ശ്രമിച്ചവരേയും കോവിഡ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നുവെന്ന വാദം അംഗീകരിക്കാത്ത വരെയും ഫൗചി ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്നും തുൾസി ആരോപിക്കുന്നുണ്ട്. 2025 ജനുവരിയിൽ സ്ഥാനമൊഴിയുന്നതിന് മുമ്പ് ജോ ബൈഡൻ ഫൗചിക്ക് മുൻകൂട്ടി മാപ്പ് നൽകിയിരുന്നതായും അവർ പറഞ്ഞു.കോവിഡ് കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിയാണ്
ഫൗചി. ഫൗചിക്ക് എതിരെ ട്രംപ് മുൻപ് വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും തുൾസി ഗബ്ബാർഡിൻ്റെ പുതിയ ആരോപണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴത്തെ ആരോപണങ്ങളോട് ഫൌച്ചിയും പ്രതികരിച്ചിട്ടില്ല. പ്രസിഡൻറ് ട്രംപുമായുള്ള ഭിന്നതെ തുടർന്ന് യുഎസ് ഇൻ്റലിജൻസ് മേധവി സ്ഥാനത്തു നിന്ന് തുൾസി ഗബ്ബാർഡ് കഴിഞ്ഞ മാസം രാജിവച്ചിരുന്നു.

