ബേൺ : സമാധാന ധാരണകൾ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ തുടർചർച്ചകൾ ഇന്ന് സ്വിറ്റ്സർലൻഡിൽ ആരംഭിക്കും. സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് മൗണ്ടൻ റിസോർട്ടിലാണ് ലോകം ഉറ്റുനോക്കുന്ന നിർണായക ചർച്ച നടക്കുന്നത്. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഉൾപ്പെടുന്ന ഒരു ഇറാനിയൻ പ്രതിനിധി സംഘം ഇതിനകം എത്തിയിട്ടുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ശനിയാഴ്ച വൈകി വാഷിംഗ്ടണിൽ നിന്ന് പുറപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ചർച്ചക്ക് മധ്യസ്ഥ്യം വഹിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ബർഗൻസ്റ്റോക്കിലേക്ക് പുറപ്പെട്ടു. ഖത്തർ ചർച്ചകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.സമാധാന ധാരണയെത്തുടർന്ന് തുറന്നുകൊടുത്ത ഹുർമുസ് കടലിടുക്ക് ലബനാനിലെ ആക്രമണത്തേത്തുടർന്ന് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ ആക്രമണങ്ങൾ ചർച്ചയെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
പുതിയ റൗണ്ട് ചർച്ചകൾ ഞായറാഴ്ച ആരംഭിക്കുമെന്നും “ആണവ പ്രശ്നത്തിലും” “ലെബനൻ വെടിനിർത്തൽ പ്രശ്നത്തിലും” പുരോഗതി കൈവരിക്കുമെന്നും സ്വിറ്റ്സർലൻഡിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാൻസ് പറഞ്ഞു. ലെബനാനും ഇസ്രായേലും സുരക്ഷിതമാണെന്ന് ഉറപ്പാക്കുമെന്നും മുഴുവൻ മേഖലയും സുരക്ഷിതവും ഭദ്രവുമാക്കുക എന്നതാണ് ചർച്ചയുടെ അടിസ്ഥാന ലക്ഷ്യമെന്നും ജെ.ഡി വാൻസ് പറഞ്ഞു.സമാധാന വ്യവസ്ഥകൾ പാലിക്കാൻ മറുവശത്തുള്ളവരും പ്രതിബദ്ധത കാണിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു.
ലെബനൻ ഉൾപ്പെടെ, യുദ്ധം ഉടനടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രാരംഭ കരാറിൽ ഈ ആഴ്ച ആദ്യം യുഎസും ഇറാൻ പ്രസിഡന്റുമാരും ഒപ്പുവച്ചിരുന്നു. അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തുന്നതിന് കൂടുതൽ ചർച്ചകൾ നടത്താനുള്ള പ്രതിബദ്ധതയും ഇതിൽ ഉൾപ്പെടുന്നു. അതിനിടെ ധാരണയിൽ ഒപ്പിട്ടതിനു ശേഷം, ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലബനാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ലെബനനിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഈ മാസം 18നാണ് യു.എസും ഇറാനും സമാധാന കരാറിൽ ഒപ്പുവെച്ചത്. യു.എസും ഇറാനും തമ്മിലുണ്ടാക്കിയ 14 ഇന ധാരണാപത്ര പ്രകാരം ലബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഉടനടി സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കും. ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത പാത ഇറാൻ പുനഃസ്ഥാപിക്കുകയും യു.എസ് നാവിക ഉപരോധങ്ങൾ നീക്കുകയും ചെയ്യും. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുക, ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്ക് യു.എസ് ട്രഷറിയുടെ അനുമതി നൽകുക എന്നിവയും കരാറിന്റെ ഭാഗമാണ്. ഇറാൻ പുനരുദ്ധാരണത്തിന് 300 ബില്യൺ ഡോളറിന്‍റ് സ്വകാര്യ നിക്ഷേപത്തിനും ധാരണയായിട്ടുണ്ട്. അന്തി ധാരണയ്ക്കും ചര്‍ച്ചകള്‍ക്കുമായി 60 ദിവസത്തെ വെടിനിർത്തലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

