ടെഹ്റാൻ : ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പ്രകോപിതരായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് ഇറാൻ്റെ നടപടി. ലബനനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണം കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ അടിയന്തര നീക്കം. അതോടൊപ്പം ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വകമാറ്റി ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
ലബനനിൽ അർധരാത്രി മുതൽ നടക്കുന്ന ആക്രമണത്തിൽ മരണ സംഖ്യ ഉയരുന്നതിനിടെയാണ് ഇറാൻ, ഹോർമൂസ് വീണ്ടും അടച്ചത്. ഇസ്രയേൽ ആക്രമണം ചൂണ്ടിക്കാട്ടി ഇറാൻ നിലപാട് കടുപ്പിക്കുകയാണ്. ലബനനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹോർമുസ് വീണ്ടും അടച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം കടുക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.നേരത്തെ ഇറാനും അമേരിക്കയും ഇന്ന് ജനീവയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പിന്മാറിയതോടെയാണ് ചർച്ച റദ്ദാക്കിയത്. ഇസ്രയേൽ ലബനനിൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. വിഷയത്തെ ചൊല്ലി ഇസ്രയേലിനും അമേരിക്കയ്ക്കും ഇടയിൽ വാക്പോരും ശക്തമായിട്ടുണ്ട്. ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, ഇസ്രയേലിനെ സംരക്ഷിച്ച മൂന്നിൽ രണ്ട് ആയുധങ്ങളും അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണമായിരുന്നുവെന്ന ഇസ്രയേലിനെതിരെ അമേരിക്കൻ വൈസ് പ്രസിഡണ്ട് നടത്തിയ പരാമർശവും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്.

