Monday, June 22, 2026
HomeNewsഇറാൻ അമേരിക്ക ഒന്നാം ഘട്ട ചർച്ച: മധ്യസ്ഥത ചർച്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്നു

ഇറാൻ അമേരിക്ക ഒന്നാം ഘട്ട ചർച്ച: മധ്യസ്ഥത ചർച്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്നു

ജനീവ : അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും മേശപ്പുറത്ത് ഒന്നിച്ചിരിക്കുന്നത്.

ചർച്ചകളിൽ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുത്തു.ഇറാൻ പ്രതിനിധി സംഘത്തിൽ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എന്നിവരാണ് ഉണ്ടായിരുന്നത്. ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭരണകൂട പ്രതിനിധികളും മധ്യസ്ഥതയ്ക്കായി ചർച്ചയിൽ പങ്കെടുത്തു.

ലെബനനിലെ അടിയന്തര വെടിനിർത്തൽ, ഇറാന്റെ ആണവസമ്പുഷ്ടീകരണ ശേഷി എന്നിവയാണ് ഈ ഘട്ടത്തിൽ പ്രധാനമായും ചർച്ചയായത്. മേഖലയിലെ വൻശക്തികൾ തമ്മിലുള്ള സമാധാനം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കടുത്ത പ്രസ്താവനകൾ ചർച്ചകളിൽ നേരിയ നിഴൽ വീഴ്ത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാനെതിരെ ഉടനടി ആക്രമണം നടത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ലെബനനിൽ ഹിസ്ബൊള്ള അടക്കമുള്ള നിഴൽസംഘങ്ങളെ പിന്തുണയ്ക്കുന്നത് ഇറാൻ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി.

ട്രംപിന്റെ ഈ ഭീഷണിപ്പെടുത്തലിൽ പ്രതിഷേധിച്ച്, ചർച്ചാ വേദിയിൽ വെച്ച് അമേരിക്കൻ പ്രതിനിധിസംഘവുമായി ഹസ്തദാനം നടത്താൻ ഇറാൻ സംഘം വിസമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ആദ്യഘട്ടത്തിൽ കടുത്ത വിയോജിപ്പുകളും പ്രതിസന്ധികളും ഉണ്ടായെങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്താൻ ഈ ജനീവ ചർച്ചകൾക്ക് സാധിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട ചർച്ചകളുടെ തീയതി ഉടൻ പ്രഖ്യാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments