തിരുവനന്തപുരം: ഭരണനിർവഹണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ 100 ദിന കർമ പരിപാടി ജൂലൈ ഒന്ന് മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമില്ലാത്ത നിരവധി ഫയലുകൾ ധനകാര്യ വകുപ്പിലേക്ക് എത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിൽ ഭൂരിഭാഗവും ധനപരമായ ചട്ടങ്ങൾ മനസ്സിലാക്കാതെ വരുന്ന ഫയലുകളാണ്. ഇവ പലതും തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇത് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതിനും പദ്ധതികൾ വൈകുന്നതിനും ഇടയാക്കും. ഇത്തരം തടസ്സങ്ങൾ ഒഴിവാക്കാൻ 1974-ൽ കേന്ദ്രസർക്കാർ രൂപീകരിച്ച മാതൃകയിൽ എല്ലാ വകുപ്പുകളിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസറെ നിയമിക്കും. ഇതോടെ എല്ലാ വകുപ്പുകളിലും ധനപരമായ കാര്യങ്ങളിൽ പരിശോധന ഉണ്ടാകും.

