അമേരിക്കയിലെ കാലിഫോർണിയയിലെ അപകടകരമായ തിരമാലകൾക്ക് പേരുകേട്ട ബോണി ഡൂൺ ബീച്ചിൽ ഇന്ത്യൻ വംശജരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. കടൽ തീരത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ തിരമാലയിൽപെട്ടാണ് സുഹൃത്തുക്കളായ ഹർഷിത നായർ (21), മഹിയൽ സ്രാൻ (20) ജീവൻ നഷ്ടമായത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ 911-ൽ വിവരം അറിയിച്ചതിനെ തുടർന്ന് നിരവധി രക്ഷാസേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി. നീന്തൽ വിദഗ്ധർ കടലിലിറങ്ങി തിരച്ചിൽ നടത്തി. ഒരു യുവതിയെ ഹെലികോപ്റ്ററിലൂടെ യെല്ലോ ബാങ്ക് ബീച്ചിലേക്ക് മാറ്റി പിന്നീട് പ്രാദേശിക ആശുപത്രിയിലെത്തിച്ചു. മറ്റൊരാളെ പാന്തർ ബീച്ചിലേക്ക് എത്തിച്ച ശേഷം സ്‌ട്രോക്ക്‌സ് ബാസ്‌കറ്റിൽ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹർഷിത ഉടൻ മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മഹിയൽ ശനിയാഴ്ച മരിച്ചു.
.ഫ്രീമോണ്ട് സ്വദേശികളായ ഇരുവരും 2023-ൽ വാഷിങ്ടൺ ഹൈസ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ്. ഹർഷിത നായർ യു.സി. ബെർക്ക്ലിയിൽ നിയമപഠന വിദ്യാർത്ഥിനിയായിരുന്നു. 2027-ൽ ബിരുദം പൂർത്തിയാക്കാനിരിക്കുകയായിരുന്നു. മഹിയൽ സ്രാൻ സാൻ ജോസ് സ്റ്റേറ്റ് സർവകലാശാലയിൽ പൊതുജനാരോഗ്യം പഠിച്ചുവരികയായിരുന്നു.
സാന്റ ക്രൂസ് കൗണ്ടി വോളണ്ടിയർ ഫയർ ക്യാപ്റ്റൻ കൈൽ ബ്രെറ്റൺ പറയുന്നതനുസരിച്ച്, ഇരുവരും കടലിലെ വേലിയേറ്റം പെട്ടെന്ന് എത്തുന്ന ‘കീഹോൾ’ മേഖലയിലാണ് ഉറങ്ങിക്കിടന്നിരുന്നത്. “ഇവിടെ വേലിയേറ്റം അതിവേഗത്തിൽ എത്തും. ഈ സംഭവത്തിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് പേരെയും തിരമാലകൾ കടലിലേക്ക് വലിച്ചുകൊണ്ടുപോയി. യെല്ലോ ബാങ്ക് ബീച്ചിലേക്ക് പോകാനായി പലരും കീഹോൾ വഴിയിലൂടെ കടക്കാറുണ്ട്. എന്നാൽ വേലിയേറ്റം വന്നാൽ അവർ അവിടെ കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

