Thursday, June 11, 2026
HomeAmericaഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ട്രംപ്

ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ട്രംപ്

വാഷിംഗ്ടൺ : ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപിന്‍റെ അറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്‍റെ നാവികസേന, വ്യോമസേന, റഡാർ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ട്രംപ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് വരും ദിവസങ്ങളിൽ അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ തന്ത്രപ്രധാന ദ്വീപ് വഴിയാണ്. വൈകാതെ തന്നെ ഖാർഗ് ദ്വീപും ഇറാന്റെ മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും പിടിച്ചെടുക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. വെനസ്വേലയിൽ ചെയ്തതുപോലെ ഇറാനിലെ എണ്ണ, വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും. ഇത് വെനസ്വേലയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനും ഒരുപോലെ ഗുണമുള്ള രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നിലവിലെ യുഎസ് – ഇറാൻ വെടിനിർത്തൽ കരാർ പൂർണമായി ലംഘിക്കപ്പെടുകയാണ് .അതിനിടെ മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്ന് ഇറാന്‍ അറിയിച്ചു. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി. ഏപ്രിൽ മാസത്തെ വെടിനിർത്തൽ കരാർ അമേരിക്ക ആവർത്തിച്ച് ലംഘിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments