മസ്കത്ത്: ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം കടലിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നിരവധി ഇന്ത്യക്കാർ ജീവനക്കാർ ആയിട്ടുള്ള കപ്പലാണ് ഇതെന്നാണ് നിഗമനം. എന്നാൽ ഏതു കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നും എത്ര ജീവനക്കാർ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതും സംബന്ധിച്ച് ഇന്ത്യൻ എംബസി കുടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേ സമയം, കഴിഞ്ഞ ദിവസം സുഹാർ തീരത്തിന് സമീപം ആക്രമിക്കപ്പെട്ട കപ്പലിൽനിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരുടെയും മരണം ഫോർവേഡ് സീമെൻസ് യൂനിയൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.
പലാവു പതാകയേന്തിയ എം.ടി സെറ്റബല്ലോ എന്ന കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാരാണുണ്ടായിരുന്നത്. ഇവരിൽ 21 പേരെയും ഒമാൻ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു.
ഹുർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പലാവു പതാകയേന്തിയ എം.ടി സെറ്റെബെല്ലോ എന്ന കപ്പൽ ഒമാൻ ഉൾക്കടലിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ഈ കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. യു.എസ് സൈന്യം നേരത്തെ ലക്ഷ്യമിട്ട മറ്റൊരു കപ്പലിൽ നിന്ന് വ്യത്യസ്തമായി, സെറ്റെബെല്ലോ അമേരിക്കയുടെ ഉപരോധ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

