തെഹ്റാൻ : ഇറാൻ, രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ. ഇറാൻ നഗരങ്ങളായ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിലാണ് ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം നടത്തിയത്. ഇറാൻ മണ്ണിൽ ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്‌ലാംമിക് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.
ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന സംഘർഷത്തിലേക്ക് മടങ്ങിവന്നത് ആഗോള തലത്തിൽ തന്നെ ഭീതി ഉയർത്തി.ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന് നേരെ ഇറാൻ ശക്തമായ മിസൈൽ വർഷം നടത്തിയത്. പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ഇറാൻ ഈ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് മുഖവിലയ്ക്കെടുക്കാതെ ഇറാനിലേക്ക് ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം തൊടുത്തുവിടുകയായിരുന്നു.
തെഹ്റാനിലെ ജനവാസ കേന്ദ്രത്തിലല്ല ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ 4.43നും 4.45നുമാണ് തെഹ്റാനിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായത്. ആക്രമണം തുടങ്ങിയതോടെ തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി.ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വ്യോമതാവളത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന് വലിയ തകർച്ച നേരിട്ടതായി ഇറാൻ മാധ്യമങ്ങളും ചില സ്വതന്ത്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യു.എസും ജാഗ്രതയിലാണ്. ഇറാൻ ആക്രമണത്തിന് തിരിച്ചടിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നെതന്യാഹു അംഗീകരിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
ഇറാന്റെ ഏറ്റവും പുതിയ മിസൈൽ ആക്രമണങ്ങളെ തുടർന്ന് സംയമനം പാലിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷം ശാശ്വതമായി അവസാനിപ്പിക്കുന്നതിനായി ഇറാനുമായുള്ള കരാർ “വളരെ അടുത്താണ്” എന്നും പുതിയൊരു സംഘർഷം മൂലം നയതന്ത്ര ശ്രമം പാളം തെറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
“ഇറാൻ ആക്രമണങ്ങൾ ആരെയും വേദനിപ്പിച്ചില്ലെന്നും ഇസ്രായേൽ പ്രതികാരം ചെയ്യില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.” നെതന്യാഹുവിന്റെ പ്രത്യാക്രമണം സംഘർഷം അവസാനിപ്പിക്കുന്നതിനുപകരം അത് നീളാനിടയാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.അമേരിക്കയ്ക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇടപെടുകയോ ഇസ്രായേലിനെ സഹായിക്കുകയോ ചെയ്താൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
ആക്രമണം ഇസ്രായേലിൽ മാത്രം ഒതുങ്ങില്ലെന്നും, അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും നേരെ വ്യാപ്തിയുള്ള ആക്രമണങ്ങൾക്ക് തുനിയുമെന്നും ഇറാൻ റവലൂഷനറി ഗാർഡ്സും താക്കീത് നൽകിയിട്ടുണ്ട്. യു.എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർഡനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്.
ഇസ്രായേൽ എല്ലാ പരിധികളും ലംഘിച്ചുവെന്നും, ഇതിനുള്ള അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പ്രതികരിച്ചു.അതേസമയം, ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഏതു നിമിഷവും ഒരു തിരിച്ചടി ഉണ്ടായേക്കാം എന്ന വിലയിരുത്തലിൽ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഈ ഏറ്റുമുട്ടൽ ആഗോള തലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

