വാഷിങ്ടൺ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് വെടിനിർത്തൽ നീണ്ടുനിൽക്കുന്നത്. വെടിനിർത്തലിനോടൊപ്പം ഇരുരാജ്യങ്ങളും 1000 തടവുകാരെ വീതം കൈമാറാനും ധാരണയായിട്ടുണ്ട്. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയും വെടിനിർത്തൽ കരാർ സ്ഥിരീകരിച്ചു.
മെയ് 9 ശനിയാഴ്ച മുതൽ മെയ് 11 തിങ്കളാഴ്ച വരെ എല്ലാത്തരം സൈനിക നീക്കങ്ങളും ഇരു വിഭാഗം നിർത്തിവെക്കും. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ സ്മരണ പുതുക്കുന്ന മെയ് ഒമ്പതിലെ ‘വിക്ടറി ഡേ’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടിനിർത്തൽ ധാരണയായതെന്ന് ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളായിരുന്ന റഷ്യയുടെയും യുക്രെയ്ന്റെയും പങ്ക് കണക്കിലെടുത്താണ് ഇത്തരമൊരു വെടിനിർത്തൽ നിർദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

