ന്യൂഡൽഹി: വിമാന ഇന്ധനവിലയിലുണ്ടായ വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാതാ നിയന്ത്രണങ്ങളുംമൂലം ഈവർഷം മേയ് മുതൽ ജൂലായ്‌വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയുടെ തീരുമാനം.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യംകാരണം പല വിദേശരാജ്യങ്ങളിലേക്കും കൂടുതൽ ദൈർഘ്യമുള്ള വ്യോമപാതകൾ സ്വീകരിക്കേണ്ടിവരുന്നത് ഇന്ധന ഉപഭോഗം വൻതോതിൽ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇതുമൂലം മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് 22,000 കോടി രൂപയിലധികം നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കും.
നിലവിലെ സാഹചര്യത്തിൽ പല അന്താരാഷ്ട്ര സർവീസുകളും തുടരുന്നത് നഷ്ടം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ കാംപ്‌ബെൽ വിൽസൺ ജീവനക്കാർക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ഇന്ധനവില വർധനയും ദൂരമേറിയ യാത്രാമാർഗങ്ങളും വ്യോമയാന മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആഭ്യന്തര സർവീസുകളേയും ഇത് ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ധനവില വർധനയിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഈ മേഖലയിലെ ആഘാതം താരതമ്യേന കുറവാണെന്നും അദ്ദേഹം അറിയിച്ചു.

