ഫ്ലോറിഡ : സൗത്ത് ഫ്ലോറിഡ സർവകലാശാലയിൽ (യു.എസ്.എഫ്) നിന്ന് കാണാതായ രണ്ട് ഡോക്ടറൽ വിദ്യാർത്ഥികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാദേശ് സ്വദേശിയായ സാമിൽ ലിമോൻ്റെ (27) മൃതദേഹമാണ് ഹോവാർഡ് ഫ്രാങ്ക്ലാൻഡ് പാലത്തിന് സമീപത്തെ ജലാശയത്തിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ലിമോൻ്റെ റൂംമേറ്റായ ഹിഷാം അബുഗർബിയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 16 മുതലാണ് ലിമോനെയും സുഹൃത്തായ ബംഗ്ലാദേശി സ്വദേശിനി നഹീദ എസ്. ബ്രിസ്റ്റിയെയും (27) കാണാതാകുന്നത്. ദിവസങ്ങളോളം ഇവർക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ലിമോൺ സർവകലാശാലയിലെ ജിയോഗ്രഫി വിഭാഗത്തിലും നഹീദ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലും ഗവേഷണം നടത്തുകയായിരുന്നു.
മൃതദേഹം നിയമവിരുദ്ധമായി മാറ്റിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഹിഷാം അബുഗർബിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തെക്കുറിച്ചോ നഹീദയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ലിമോൻ്റെ മൃതദേഹം ഹിഷാം കാറിൽ കൊണ്ടുപോയി പാലത്തിന് മുകളിൽ നിന്ന് കടലിലേക്ക് തള്ളുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സൂചന ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
കാണാതായ നഹീദയെ കണ്ടെത്താനായി ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

