കുമളി: കമ്പത്ത് പടക്ക നിർമാണശാലയിൽ തീപ്പിടിത്തം. രണ്ടുപേർ വെന്തുമരിച്ചു. കമ്പം സ്വദേശികളായ സുര്യ, ദിനേശ് (ദീനദയാൽ) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കമ്പം സ്വദേശികളായ അയ്യപ്പൻ,നാഗാർജുൻ എന്നിവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തേനി ജില്ലയിലെ കമ്പം കുംഭം നഗരത്തിലെ കാട്ടുപള്ളിവാസൽ റോഡിൽ തിരുപ്പതി എന്നയാളുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ക്രാക്കർ എന്ന പടക്ക നിർമാണശാലയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കട അവധിയായിരുന്നു. രാവിലെ പതിവുപോലെ ഇവർ നാലുപേരും പടക്കനിർമാണശാലയിൽ ജോലിക്കെത്തി. സൂര്യയും ദിനേശും പടക്ക നിർമാണ സാമഗ്രഹികൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കയറിയ അൽപ സമയത്തിനകം മുറിയിൽ തീപടരുകയും വലിയ സ്ഫോടനം നടക്കുകയുമായിരുന്നു. ദിനേശും സൂര്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു.മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ വലിയ രീതിയിൽ പ്രദേശത്ത് പുക ഉയർന്നു.
കമ്പത്തെ അഗ്‌നിരക്ഷാസേനയെത്തി തീണയച്ചു. സംഭവത്തിൽ തേനി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. രണ്ട് വർഷത്തിന് മുമ്പാണ് കമ്പത്ത് ഈ പടക്ക നിർമാണശാല ആരംഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

