മുംബൈ : മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്.
താൻ സഹോദരിയായി കാണുന്ന യുവതിയെ ആക്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നാണ് ജയൻ പൊലീസിനു നൽകിയ മൊഴി. ഏറെനാളുകളായി യുവതിയെ മൂവർസംഘം പിന്തുടരുന്നുണ്ടായിരുന്നു. പലതവണ ലൈംഗികാതിക്രമത്തിനും ശ്രമിച്ചു. പ്രതികൾ ശല്യപ്പെടുത്തുന്നതിനെക്കുറിച്ചു യുവതി ജയനോടു പരാതി പറഞ്ഞിരുന്നു. ഇന്നലെ രാവിലെ മുംബ്രയിലെ ബിസ്‌മില്ലാ ചാളിൽ യുവതിയെ അക്രമികൾ പിന്തുടർന്നതോടെ വീട്ടിൽ നിന്നു തോക്കുമായി വന്ന ജയൻ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.

