ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ രാജ്യങ്ങൾക്ക് “ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും” ഉപയോഗിക്കാൻ അനുമതി നൽകുന്ന നിർണ്ണായക പ്രമേയത്തിന്മേൽ യുഎൻ സുരക്ഷാ സമിതി ശനിയാഴ്ച വോട്ട് ചെയ്യും. ബഹ്‌റൈൻ മുന്നോട്ടുവെച്ച ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, തന്ത്രപ്രധാനമായ ഈ കടലിടുക്കിൽ ഔദ്യോഗികമായി നാവിക സേനയെ വിന്യസിക്കാനും സൈനിക നടപടികൾക്കും വഴിതുറക്കും.
യുദ്ധം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാൻ്റെ പകുതിയോളം മിസൈൽ ലോഞ്ചറുകളും ആയിരക്കണക്കിന് ഡ്രോണുകളും ഇപ്പോഴും പ്രവർത്തനക്ഷമമാണെന്ന് പുതിയ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധത്തിൽ ഇറാൻ തകർന്നെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ അവകാശവാദങ്ങളെ തിരുത്തുന്നതാണ് ഈ റിപ്പോർട്ടുകൾ.
യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ ഇതുവരെ 1.4 ലക്ഷത്തോളം കെട്ടിടങ്ങൾ തകർന്നതായി ഇറാനിയൻ റെഡ് ക്രെസൻ്റ് അറിയിച്ചു. കഴിഞ്ഞ ദിവസം ടെഹ്‌റാനിലെ ഒരു പ്രധാന പാലത്തിന് നേരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെൻ്ററിന് നേരെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് (IRGC) ആക്രമണം നടത്തി. ഇതിന് പുറമെ ഇസ്രായേലിലെ ജാഫ ലക്ഷ്യമാക്കി ഹൂതി വിമതരും മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസിൻ്റെ അത്യാധുനിക നിരീക്ഷണ വിമാനമായ E-3 സെൻട്രി (AWACS) തകർന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ സ്ഥിരീകരിച്ചു. യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ആശങ്കയുണ്ടാക്കുന്നു.
ഇന്ധനവില വർദ്ധിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിലെ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നാണ് യുഎസ് നിലപാട്.
അതിനിടെ, തീപിടുത്തത്തെത്തുടർന്ന് ഗ്രീസിൽ അറ്റകുറ്റപ്പണിയിലായിരുന്ന യുഎസിൻ്റെ വമ്പൻ വിമാനവാഹിനിക്കപ്പൽ ‘യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്’ വീണ്ടും സേവനത്തിന് സജ്ജമായി സമുദ്രത്തിൽ തിരിച്ചെത്തി. ഇരുവിഭാഗവും ആക്രമണം ശക്തമാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

