ന്യൂയോർക്ക് : മിഡിൽ ഈസ്റ്റിലെ (മധ്യേഷ്യ) സംഘർഷങ്ങൾ ലോകത്തെയാകെ ബാധിക്കുന്ന ഒരു വൻയുദ്ധത്തിലേക്ക് വഴിമാറാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. മേഖലയിലെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും സമാധാനത്തിനായി അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുനേരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണങ്ങളും, അയൽരാജ്യങ്ങൾക്കെതിരെയുള്ള ഇറാൻ്റെ പ്രത്യാക്രമണങ്ങളും ഉടനടി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “മിഡിൽ ഈസ്റ്റിനെ മുഴുവനായി വിഴുങ്ങുന്ന ഒരു വലിയ യുദ്ധത്തിൻ്റെ വക്കിലാണ് നമ്മൾ നിൽക്കുന്നത്. ഇത് ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഗുട്ടെറസ് പറഞ്ഞു.
യുദ്ധം നിലവിൽ നിയന്ത്രണാതീതമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ സങ്കൽപ്പിച്ചിരുന്ന എല്ലാ പരിധികളും ലംഘിച്ചാണ് സംഘർഷം മുന്നോട്ട് പോകുന്നതെന്നും, ലോകനേതാക്കൾ പോലും വിചാരിക്കാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യു.എൻ മേധാവി അഭ്യർത്ഥിച്ചു.

