പശ്ചിമേഷ്യൻ യുദ്ധം കാരണം രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മണ്ണെണ്ണ വിതരണത്തിനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇളവ് വരുത്തി. നിലവിൽ മണ്ണെണ്ണമുക്തമായി പ്രഖ്യാപിച്ചിട്ടുള്ള 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പാചകാവശ്യങ്ങൾക്കും വിളക്കുകൾ തെളിക്കുന്നതിനുമായി താൽക്കാലികമായി മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതി നൽകി.
പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും പൊതുജനങ്ങൾക്ക് മണ്ണെണ്ണ ലഭ്യമാക്കാനാണ് പുതിയ ഉത്തരവ് നിർദ്ദേശിക്കുന്നത്.പുതിയ ക്രമീകരണമനുസരിച്ച് ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പെട്രോൾ പമ്പുകളിൽ 5000 ലിറ്റർ മണ്ണെണ്ണ വീതം ശേഖരിച്ചു വെക്കാൻ അനുവാദമുണ്ടാകും. അടുത്ത രണ്ട് മാസത്തേക്കാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. എൽപിജി വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നത് വരെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി.

