കണ്ണൂർ : തലശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടേറിയ ചർച്ചയാവുന്നത് ഫസൽ കൊലപാതകമാണ്. ഫസലിനെ കൊന്നത് എൽ.ഡി.എഫ് സ്ഥാനാർഥിയായ കാരായി രാജൻ തന്നെയാണെന്ന് ആവർത്തിച്ചു പറയുകയാണ് ഫസലിന്‍റെ ഭാര്യ മർയം. കൊലക്കേസ് പ്രതിയെ അതേ നാട്ടിൽ സ്ഥാനാർഥിയാക്കിയത് ഇടതുപക്ഷത്തിന്‍റെ വെല്ലുവിളിയാണെന്നും ഒരു കാരണവശാലും കാരായി രാജൻ ജയിക്കരുതെന്നും മർയം പറഞ്ഞു
കാരായി രാജൻ തന്നെയാണ് ഒന്നാംപ്രതി. അവൻ ജയിക്കരുത്. അവൻ ജയിച്ചാൽ രാജ്യത്തിന് എന്താണ് ഗുണം?, അവന് ആര് വോട്ടുചെയ്യാനാണെന്നും ലോകത്തെ എല്ലാവർക്കും അറിയുന്ന കാര്യമാണ് കാരായി രാജനാണ് ഫസലിനെ കൊന്നതിൽ ഒന്നാം പ്രതി എന്നത്. അവന് ഒരു അർഹതയുമില്ലെന്നും മർയം പറഞ്ഞു..
എന്നാൽ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും കേസ് തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കാരായി രാജൻ പറഞ്ഞു.ഞങ്ങളുടെ മേൽ ആരോപിക്കപ്പെട്ട കേസ് തന്നെ ആർ.എസ്.എസുകാർ നടത്തിയ സംഭവമാണ്. കേരളത്തിലെ പൊതുസമൂഹത്തിനും കേരളത്തിലെ മാധ്യമങ്ങൾക്കും ആരാണ് ഫസലിനെ കൊന്നത് എന്നറിയാം. കൊന്നയാൾ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ടെന്നും കാരായി രാജൻ പറഞ്ഞു.
തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ കാരായി രാജനെ സി.പി.എം സ്ഥാനാർഥിയാക്കിയതിനെ നിരവധി പേർ എതിർത്തിരുന്നു. കൊലയാളിയാണ് സി.പി.എം സ്ഥാനാർഥി എന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2006 ഒക്ടോബർ 22 നാണ് ഫസൽ കൊല്ലപ്പെടുന്നത്. നേരത്തെ സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്നതിന്‍റെ വൈരാഗ്യത്തിലാണ് ക്രൂരമായി കൊല്ലപ്പെടുന്നത്. കേസിൽ 2008 ൽ കാരായി രാജനെ അറസ്റ്റ് ചെയ്തിരുന്നു.

