ലൊസാഞ്ചലസ് : 98ാമത് ഓസ്കർ അവാർഡിൽ തിളങ്ങി പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ ഉൾപ്പടെ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം ഇതുവരെ നേടിയത്. തൊട്ടു പുറകിൽ ‘ഫ്രാങ്കെൻസ്റ്റൈൻ’. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിലൂടെ ‘സിന്നേഴ്സ്’ വരവറിയിച്ചു. മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ.
അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം. മികച്ച അവലംബിത തിരക്കഥയ്ക്കുളള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ നേടി. എന്നാൽ പുരസ്കാരം സ്വീകരിക്കാൻ താരം എത്തിയില്ല. ഇത്തവണത്തെ ഗോൾഡന്‍ ഗ്ലോബ്‍ അവാർഡിൽ നിന്നും ഷോൺ പെൻ വിട്ടുനിന്നിരുന്നു.
കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുളള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ സ്വന്തമാക്കി. നോർവെ സിനിമയായ ‘സെന്റിമെന്റൽ വാല്യു’ ആണ് മികച്ച വിദേശ ഭാഷാ ചിത്രം. മികച്ച ഒറിജനൽ സോങിനുള്ള പുരസ്കാരം കെപോപ്പ് ഡീമൻ ഹണ്ടേഴ്സിന്.

