വാഷിംഗ്ടൺ : ആഗോള എണ്ണവ്യാപാരത്തിൻ്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ കടൽ കുഴിബോംബുകൾ സ്ഥാപിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ചെറിയ ബോട്ടുകൾ ഉപയോഗിച്ചാണ് ഇറാൻ മൈനുകൾ വിന്യസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇറാൻ്റെ പക്കൽ ഏകദേശം 2,000 മുതൽ 6,000 വരെ മൈനുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
“ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഇറാൻ ഇതുവരെ കാണാത്ത തരത്തിലുള്ള സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും,” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ മൈനുകൾ വിന്യസിക്കാൻ ഉപയോഗിച്ച പത്തോളം ബോട്ടുകളും യുഎസ് തകർത്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു
ആഗോള സാമ്പത്തിക ഭീതിയിലാഴ്ത്തി പശ്ചിമേഷ്യ യുദ്ധം തുടരുന്ന സാഹചര്യമാണ് .ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഈ പാത സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന പാതയാണ്. ഇവിടെ ഉണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനും ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കാനും കാരണമാകും. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്തും ഇറാൻ സമാനമായ രീതിയിൽ മൈനുകൾ ഉപയോഗിച്ച് കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. നിലവിലെ നീക്കം മേഖലയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ (Crude oil) ഏകദേശം 40-46% ശതമാനവും ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. വടക്ക് വശത്ത് ഇറാനും തെക്ക് വശത്ത് ഒമാനും (മുസന്ദം പെനിൻസുല), യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE) സ്ഥിതി ചെയ്യുന്നു. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഏകദേശം 33 കിലോമീറ്റർ (21 മൈൽ) മാത്രമാണ് ഇതിൻ്റെ വീതി.

