വാഷിംഗ്ടൺ : തൻ്റെ രണ്ടാം ഭരണകാലത്തെ ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ബൈഡൻ ഭരണകൂടത്തിന് കടുത്ത വിമർശനം ഉന്നയിച്ചാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സംസാരിച്ചത്. താൻ അധികാരമേൽക്കുമ്പോൾ അമേരിക്ക ഒരു ‘ചത്ത രാജ്യം’ ആയിരുന്നുവെന്നും, ജോ ബൈഡൻ ഭരണകൂടം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പണപ്പെരുപ്പമാണ് രാജ്യത്തിന് നൽകിയതെന്നും ട്രംപ് ആരോപിച്ചു.
തൻ്റെ ഒരു വർഷത്തെ ഭരണത്തിലൂടെ അമേരിക്കയെ ലോകത്തിലെ തന്നെ ഏറ്റവും ‘ഹോട്ട്’ രാജ്യമാക്കി മാറ്റിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2025-ൻ്റെ മൂന്നാം പാദത്തിൽ ജിഡിപി (GDP) വളർച്ച 4.4 ശതമാനമായി ഉയർന്നുവെന്നും പണപ്പെരുപ്പം 1.7 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ലോകമെമ്പാടുനിന്നും 18 ട്രില്യൺ ഡോളറിൻ്റെ നിക്ഷേപം അമേരിക്കയിലേക്ക് ഒഴുകിയതായും അദ്ദേഹം അവകാശപ്പെട്ടു. ബൈഡന്റെ കാലത്ത് ഗാലന് 6 ഡോളർ വരെ എത്തിയ പെട്രോൾ വില ഇപ്പോൾ ഭൂരിഭാഗം സംസ്ഥാനങ്ങളിലും 2.30 ഡോളറിൽ താഴെയാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ട്രംപിൻ്റെ ഈ അവകാശവാദങ്ങൾ പലതും വസ്തുതാപരമായി തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബൈഡൻ്റെ ഭരണകാലഘട്ടത്തിലെ അവസാന വർഷമായ 2024-ൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ 2.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇത് ട്രംപിൻ്റെ ആദ്യ വർഷത്തെ വളർച്ചയേക്കാൾ (2.2%) കൂടുതലാണ്.

