റാഞ്ചി : ഝാർഖണ്ഡിലെ ചാത്ര ജില്ലയിലെ സിമാരിയക്ക് സമീപം ഏഴ് പേരുമായി റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ആംബുലൻസ് തകർന്ന് ഏഴ് മരണം. റഡാറിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ ആകെ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഈ സംഭവം സ്ഥിരീകരിച്ചു.
ഡിജിസിഎ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഉടൻ ചാർട്ടർ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ച അധികൃതർ തകർന്ന സ്ഥലത്ത് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് ആരെയും രക്ഷിക്കാൻ സാധിച്ചിട്ടില്ല.
അപകടത്തിൽപ്പെട്ട വിമാനം റെഡ്ബേർഡ് എയർവേയ്‌സിന്റെ VT-AJV എന്ന എയർ ആംബുലൻസാണ്. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ദൗത്യത്തിലായിരുന്ന ഇത്, സ്ഥിരമായി മെഡിക്കൽ ഒഴിപ്പിക്കൽ സേവനങ്ങൾ നടത്തിയിരുന്നു. റാഞ്ചിയിൽ താവളമാക്കിയിരുന്ന റെഡ്ബേർഡ് എയർവേഴ്‌സിന്റെ രണ്ട് എയർ ആംബുലൻസുകളിൽ ഒന്നായിരുന്നു ഇത്; മറ്റൊന്ന് VT-RAM ആണ്.
വൈകുന്നേരം ഏകദേശം 7:11-ന് റാഞ്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം, ഏകദേശം 23 മിനിറ്റിനുശേഷം 7:34-ഓടെ അറ്റാലി പ്രദേശത്തിന് സമീപം വെച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെടുത്തി.സാധാരണ നടപടിക്രമങ്ങൾ പാലിച്ച്, പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം അടുത്ത എയർ ട്രാഫിക് കൺട്രോൾ സ്‌റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഫ്ലൈറ്റിന്റെ നിയന്ത്രണം ഔദ്യോഗികമായി കൈമാറുകയും ചെയ്‌തു.
എന്നാൽ പിന്നീട് ഈ ബന്ധം നഷ്‌ടപ്പെടുകയും വിമാനത്തിന് റാഞ്ചി വിമാനത്താവളവുമായി തിരികെ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുകയുമായിരുന്നു. വാരണാസിയിലെ (VEBN) എയർ ട്രാഫിക് കൺട്രോൾ രേഖകൾ പ്രകാരം, നിശ്ചയിച്ച കൈമാറ്റത്തിന് ശേഷം വിമാനം ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഇത് വ്യോമയാന അധികാരികളിൽ ഉടനടി ആശങ്കയുണ്ടാക്കുകയും വിമാനം കണ്ടെത്താൻ അടിയന്തര നടപടികൾ ആരംഭിക്കാനും വഴിയൊരുക്കിയിരുന്നു.
ആശയവിനിമയം നഷ്‌ടപ്പെട്ടതിന് പിന്നാലെ, അടിയന്തര പ്രോട്ടോക്കോൾ പ്രകാരം റെസ്ക്യൂ കോർഡിനേഷൻ സെന്റർ സജീവമാക്കി. സംസ്ഥാന അധികാരികളെ അറിയിക്കുകയും വിമാനം അവസാനമായി കണ്ടെത്താനായ പ്രദേശത്തേക്ക് തിരച്ചിൽ, രക്ഷാപ്രവർത്തന ടീമുകളെ വിന്യസിക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ ടീമിനെ അയച്ചതായി ഡിജിസിഎ അറിയിച്ചു.നിലവിൽ, അപകടസ്ഥലത്ത് അധികൃതർ വിവിധ ഏജൻസികൾ ഒരുമിച്ച് പ്രവർത്തിച്ച് സാഹചര്യം വിലയിരുത്തുകയും വിവരങ്ങൾ ശേഖരിക്കുകയുമാണ്. പൈലറ്റ്-ഇൻ-കമാന്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹ-പൈലറ്റ് ക്യാപ്റ്റൻ സാവ്‌രാജ് ദീപ് സിംഗ് രോഗിയായ സഞ്ജയ് കുമാർ (41), അറ്റൻഡന്റുമാരായ അർച്ചന ദേവി, ധുരു കുമാർ, ഡോ. വികാസ് കുമാർ ഗുപ്‌ത, പാരാമെഡിക്കൽ സച്ചിൻ കുമാർ മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്.

