വാഷിങ്ടൺ: ഇറാനെതിരായ സൈനികനടപടി അമേരിക്കക്ക് തിരിച്ചടിയായേകുമെന്ന മുന്നറിയിപ്പുമായി പെന്‍റഗൺ. എന്നാൽ ഇത്തരം വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം നയതന്ത്രപരമായി പരിഹരിക്കുന്നതിനായി വ്യാഴാഴ്ച ജനീവയിൽ നിർണായക ചർച്ചക്കൊരുങ്ങിയിരിക്കുകയാണ് ഇറാനും അമേരിക്കയും. കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് മോശം ദിവസങ്ങളെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധസാധ്യത മുൻനിർത്തി ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ബെയ്റൂത്ത് എംബസിയിൽ നിന്ന് ഭൂരിഭാഗം ഉദ്യോഗസ്ഥരെയും അമേരിക്ക പിൻവലിച്ചു.
ട്രംപിൻ്റെ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം; ആയുധധാരിയെ വെടിവെച്ചുകൊന്നു
ഇറാനെ സൈനികപരമായി നേരിട്ടാൽ അപ്രതീക്ഷിത നഷ്ടങ്ങളും വലിയ തിരിച്ചടിയുമുണ്ടാകുമെന്ന് ട്രംപിന് പെന്‍റഗൺ മുന്നറിയിപ്പ് നൽകി. യുഎസിനും സഖ്യകക്ഷികൾക്കും വലിയ നാശനഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പെന്‍റഗൺ വ്യക്തമാക്കി. അമേരിക്കയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്നയാണ് മുന്നറിയിപ്പ് നൽകിയതെന്ന് വിവിധ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇറാനെതിരായ സൈനികനടപടിയോട് ഡാൻ കെയ്ന ഉൾപ്പടെയുള്ളവർക്ക് വിയോജിപ്പുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രതികരിച്ചു. സൈനിക നടപടി തീരുമാനിക്കേണ്ടത് താൻ മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആണവകരാർ ഉണ്ടായില്ലെങ്കിൽ അത് ഇറാനെ സംബന്ധിച്ച് ഏറ്റവും മോശം ദിനം ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകാനും ട്രംപ് മറന്നില്ല.

