തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 4-ന് നിശ്ചയിച്ചിരുന്ന വത്തിക്കാൻ സന്ദർശനം റദ്ദാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലുള്ള തിരക്കുകൾ കാരണമാണ് ഈ തീരുമാനം. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ലിയോ പതിനാലാമൻ മാർപാപ്പയെ കാണുക.മുഖ്യമന്ത്രി ഇല്ലാത്തതിനാൽ ഈ സന്ദർശനം ഒരു അനൗദ്യോഗിക യാത്രയായിരിക്കും.കേരളത്തിൻ്റെയും മുഖ്യമന്ത്രിയുടെയും പ്രത്യേക അന്വേഷണങ്ങളും സന്ദേശങ്ങളും പ്രതിനിധി സംഘം മാർപാപ്പയെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുൾപ്പെടെ 16 പേർക്കായിരുന്നു മാർപാപ്പയെ കാണാൻ വത്തിക്കാനിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യാത്ര ഒഴിവാക്കിയതെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ അന്വേഷണം മാർപാപ്പയെ അറിയിക്കുമെന്നും കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും കെ.വി. തോമസ് പറഞ്ഞു.

