കൊച്ചി: സ്വർണവിപണിയിൽ ഇന്നും (ചൊവ്വ) ചാഞ്ചാട്ടം തുടരുന്നു. രാവിലെ കുറഞ്ഞ വില ഉച്ച 12.20ന് കൂടി. ഗ്രാമിന് 200 രൂപ കൂടി 14,110 രൂപയും പവന് 1,600 രൂപ കൂടി 1,12,880 രൂപയുമായി.ഇന്ന് രാവിലെ ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 13910 രൂപയും പവന് 1,11,280 രൂപയുമായിരുന്നു വില. ഇതാണ് ഉച്ചയോടെ തിരിച്ചുകയറിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,885.7 ഡോളറായി. 5.43ശതമാനമാണ് വർധന.
ഇന്നലെ (തിങ്കളാഴ്ച) അസാധാരണ ചാഞ്ചാട്ടത്തിനാണ് കേരളത്തിലെ സ്വർണവിപണി സാക്ഷ്യം വഹിച്ചത്. രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയ വില പിന്നീട് രണ്ട് തവണ വർധിക്കുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1230 രൂപ കുറഞ്ഞ് 13490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയും ആയിരുന്നു. എന്നാൽ, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ വർധിച്ച് 14040 രൂപയും പവന് 4400 രൂപ വർധിച്ച് 1,12,320 രൂപയും ആയി. രാജ്യാന്തര വിലയാകട്ടെ 5500 ഡോളറിൽ എത്തിയ ശേഷം താഴുകയും തിരിച്ചുകയറുകയും ചെയ്തു. റെക്കോഡ് വിലയായ 13,11,60 രൂപയിൽ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിക്കാൻ ഇടയാക്കി. റഷ്യ സ്വർണം വിൽക്കുന്നു എന്ന വാർത്ത വില കുറയാൻ കാരണമായിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനായി ട്രംപ് പിന്തുണക്കുന്ന കെവിൻ വാർഷിനെ നാമനിർദേശം ചെയ്തത് സ്വർണവില കുറയാൻ ഇടയാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ സ്വർണവില കുറഞ്ഞത് നേട്ടമാക്കാൻ അഡ്വാൻസ് ബുക്കിങ്ങിനായി ഉപഭോക്താക്കൾ കൂട്ടത്തോടെ ജ്വല്ലറികളിൽ എത്തുന്നതായി വ്യാപാരികൾ പറയുന്നു.

