പത്തനാപുരം : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണെന്ന് ഉമ്മൻചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയലക്ഷ്യം ലാക്കാക്കി ഉമ്മൻചാണ്ടിയെ കുടുക്കി എൽഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു ഗണേഷ്‌കുമാറെന്ന ആരോപണത്തിന്മേൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണമായിരുന്നു പത്തനാപുരത്ത് നടന്നത്. സോളാർ പരാതിക്കാരിയുടെ പരാതി 18 പേജിൽനിന്ന് 24 പേജ് ആയി കൂടിയതിനുപിന്നിൽ ഗണേഷ്‌കുമാറാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. കാരണം ഉമ്മൻചാണ്ടി നീതിക്കു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ സിഡി തേടി ഗണേഷ്‌കുമാർ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കുമൊക്കെ യാത്രചെയ്തു. എന്നിട്ട് സിഡി കിട്ടിയോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷേ, ഗണേഷ്‌കുമാറിൽനിന്ന് ഇതുപോലുള്ള നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, സി.ആർ. നജീബ്, എം.എ. സലാം, അജിത് കൃഷ്ണ, ഷീജ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

