പാലക്കാട് : ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായിട്ടാണ് സൂചന.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി സരിൻ കോണ്‍ഗ്രസിൽ നിന്ന് സിപിഎമ്മിന് ഒപ്പം ചേര്‍ന്നത്. അന്ന് മുതൽ സജീവമാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും രണ്ടാമതെത്തിയ ബിജെപിയും സിപിഎമ്മും തമ്മിൽ നേരിയ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ. തോറ്റുവെങ്കിൽ പോലും സരിൻ തരംഗമുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് സിപിഎമ്മിനുള്ളിലെ വിലയിരുത്തൽ. സിപിഎമ്മിനകത്തുള്ള ചര്‍ച്ചയിൽ നിന്നാണ് സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാനുള്ള ആലോചന ഉയര്‍ന്നിരിക്കുന്നത്.

