2025ലെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ പുതിയ വർഷത്തിലും തുടരാൻ കേന്ദ്ര സര്‍ക്കാർ. കഴിഞ്ഞ ദിവസം രാജ്യത്തെ മുതിർന്ന സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇതിന്‍റെ സൂചന നൽകി.
രാജ്യത്തിന്‍റെ ദീർഘകാല വളർച്ചയ്ക്ക് സഹായിക്കുന്ന രീതിയില്‍ എല്ലാ മേഖലകളിലും സമഗ്രമായ മാറ്റമുണ്ടാകുമെന്നും മോദി പറഞ്ഞു. കേന്ദ്രബജറ്റില്‍ ഊന്നല്‍ കൊടുക്കേണ്ട വിഷയങ്ങളെപ്പറ്റിയുള്ള നിർദേശങ്ങളും യോഗത്തിൽ ചർച്ചയായി
സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ വികസിത രാജ്യമാക്കണമെന്ന ലക്ഷ്യത്തോടെയായിരിക്കും ബജറ്റ് തയാറാക്കുകയെന്നും മോദി പറഞ്ഞു. ഇന്ത്യയ്ക്ക് രാജ്യാന്തര ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലോകം പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് നമ്മളെ കാണുന്നത്. നിരവധി മേഖലകളിൽ മാറ്റമുണ്ടാക്കിയ വർഷമാണ് 2025. രാജ്യത്തിന്‍റെ വളർച്ചയിൽ പുതിയ വേഗത നൽകാൻ ഈ മാറ്റങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വികസിത ഭാരതം സൃഷ്ടിക്കുന്നതിൽ ഇത് സഹായകമാകുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
സാധാരണക്കാരുടെ സമ്പാദ്യ ശീലം മെച്ചപ്പെടുത്താൻ നികുതി ഇളവുകൾ നല്‍കണമെന്ന് സാമ്പത്തിക വിദഗ്‍ധർ യോഗത്തിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ മേഖലയെ ശക്തിപ്പെടുത്താൻ ഡാറ്റ സെന്‍റർ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക് മേഖലകളിൽ നയപരമായ പിന്തുണയുണ്ടാകണം. സേവന മേഖലയിലെ കയറ്റുമതി വർധിപ്പിക്കാനുള്ള തീരുമാനങ്ങളും വേണം. രാജ്യാന്തര വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉയർന്ന വരുമാന സാധ്യതയുള്ള ഡിജിറ്റൽ, സാമ്പത്തിക സേവനങ്ങളിലും ടൂറിസം മേഖലയിലും ഊന്നല്‍ വേണം. ഇതിനായി നിലവിലെ സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. അപൂർവ മൂലകങ്ങളെ ചില രാജ്യങ്ങൾ ആയുധമാക്കുന്നത് തടയാൻ ഇന്ത്യ ഇക്കാര്യത്തിൽ സ്വയം പര്യാപ്തത നേടണമെന്നും യോഗത്തില്‍ ആവശ്യമുയർന്നു.
ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കും. നിലവിലെ രാജ്യാന്തര സാമ്പത്തിക വെല്ലുവിളികളും അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ അധിക നികുതികളും കണക്കിലെടുത്ത് ഇന്ത്യയുടെ കയറ്റുമതി വിപണി ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കയറ്റുമതി മേഖലയ്ക്ക് സാമ്പത്തിക പിന്തുണ നൽകുമെന്നാണ് വിവരം. രാജ്യത്തെ വിദേശ നിക്ഷേപം കുറയുന്നത് തടയാനുള്ള പ്രഖ്യാപനങ്ങളും വിപണി പ്രതീക്ഷിക്കുന്നുണ്ട്.

