വാഷിംഗ്ടൺ : തൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കാട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബിബിസിക്കെതിരെ 10 ബില്യൺ ഡോളർ (ഏകദേശം 83,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.2024-ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ‘Panorama’ ഡോക്യുമെന്ററിയിൽ ട്രംപിൻ്റെ 2021 ജനുവരി 6-ലെ പ്രസംഗം എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണയുണ്ടാക്കിയതാണ് നിയമ നടപടിക്കു പിന്നിൽ.
ബിബിസിയുടെ നീക്കം അപകീർത്തിയുണ്ടാക്കിയെന്നും വ്യാപകമായി തെറ്റുധാരണയുണ്ടാക്കിയെന്നുമാണ് ട്രംപിന്റെ അഭിഭാഷകർ പറയുന്നത്.ഡോക്യുമെന്ററിയിൽ ഒരു പ്രസംഗത്തിന്റെ രണ്ട് ഭാഗങ്ങൾ സംയോജിപ്പിച്ച് ട്രംപിന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇത് ബിബിസിയുടെ ഇടതുപക്ഷ രാഷ്ട്രീയ അജണ്ടക്ക് വേണ്ടിയാണെന്ന് ട്രംപിന്റെ ടീം ആരോപിക്കുന്നു.
ജനുവരി 6 ലെ പ്രസംഗത്തിന്റെ എഡിറ്റിംഗിന് ബിബിസി കഴിഞ്ഞ മാസം ട്രംപിനോട് ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും റിപ്പബ്ലിക്കൻ നേതാവിനെ അപകീർത്തിപ്പെടുത്തിയെന്ന അവകാശവാദം ബിബിസി നിരസിച്ചിരുന്നു.

