മഥുര : ഡൽഹി-ആഗ്ര യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ നാലു പേർ മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എക്സ്പ്രസ്‍വേയിലെ മൈൽ സ്റ്റോൺ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഏഴ് ബസുകളിൽ ഒന്ന് സാധാരണ ബസും ആറെണ്ണം സ്ലീപ്പർ ബസുകളുമാണ്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകൾക്ക് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ 11 യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിന് പിന്നാലെ എക്സ്പ്രസ്‍വേയിൽ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കനത്ത മൂടൽമഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാഴ്ചപരിധി കുറയുന്നതാണ് കാരണം റോഡ് അപകടത്തിന് വഴിവെക്കുന്നത്.
ആഗ്രയിലെ പുകമഞ്ഞിനെ തുടർന്ന് താജ് മഹൽ 50 മീറ്റർ പരിധിയിൽ നിന്ന് കാഴ്ച മൂടി. സമാന രീതിയിൽ പുകമഞ്ഞ് വാരണാസി, പ്രയാഗ് രാജ്, മെയ്ൻപുരി, മൊറാദാബാദ് എന്നിവിടങ്ങളിലും വ്യാപിച്ചിരുന്നു.

