വാഷിംങ്ടൺ : അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ലോകശക്തികൾ ഉൾപ്പെടുന്ന പുതിയ സഖ്യം രൂപവത്കരിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. കോർ ഫൈവ് അഥവാ C5 എന്ന പേരിൽ യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ലോകശക്തികളുടെ പുതിയ കൂട്ടായ്മയിലുള്ളത്. നിലവിൽ യൂറോപ്പ് കേന്ദ്രീകൃതമായ G7, മറ്റ് പരമ്പരാഗത ജനാധിപത്യ- സമ്പത്ത് അധിഷ്ഠിത ഗ്രൂപ്പുകൾ എന്നിവയെ C5 കടത്തിവെട്ടുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞയാഴ്‌ച വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച ദേശീയ സുരക്ഷാതന്ത്രത്തിൻ്റെ പ്രസിദ്ധീകരിക്കാത്ത പതിപ്പിലാണ് പുതിയ ശക്തിഗ്രൂപ്പിന്റെ ആശയം ഉയർന്നുവന്നതെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. രണ്ടാം ട്രംപ് ഭരണകൂടം ലോകക്രമത്തെ എത്രത്തോളം അട്ടിമറിക്കാൻ ഉദ്ദേശിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സി5 നെ കുറിച്ചുള്ള റിപ്പോർട്ട് വരുന്നത്.
സമ്പന്നവും ജനാധിപത്യഭരണമുള്ളതുമായ രാജ്യങ്ങൾ എന്ന G7ന്റെ വ്യവസ്ഥകൾക്കതീതമായ പ്രധാന ശക്തികളുടെ ഒരു പുതിയ സംഘടന സൃഷ്ടിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ സുരക്ഷ, പ്രത്യേകിച്ച് ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുക എന്നതാണ് നിർദ്ദിഷ്ട സി5 ആദ്യ അജണ്ട. ഈ ആശയം ‘ട്രംപ് സ്വഭാവ’മുള്ളതാണെന്നും C5 ന്റെ സൃഷ്ടി വൈറ്റ് ഹൗസിന് അനുയോജ്യമാണെന്നുമാണ് ദേശീയ സുരക്ഷ വിദഗ്‌ധർ വിലയിരുത്തുന്നത്.
റഷ്യയെ യൂറോപ്പിന് മുകളിൽ ഉയർത്തുന്നതിലൂടെയും പടിഞ്ഞാറൻ ഐക്യത്തെയും നാറ്റോയുടെ ഭദ്രതയെയും ദുർബലപ്പെടുത്തുന്നതിലൂടെയും ശക്തരായ രാഷ്ട്രങ്ങൾക്ക് അംഗീകാരം നൽകുന്ന നീക്കമായാണ് യുഎസ് സഖ്യകക്ഷികൾ ഈ പുതിയ സഖ്യത്തെ വിലയിരുത്തുന്നത്.

