ന്യൂഡൽഹി: ട്രംപിൻ്റെ പുതിയ താരിഫ് നയങ്ങളെ തലോടിയും അൽപ്പം തള്ളിയുംറഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഇന്ത്യൻ സന്ദർശനവേളയിലാണ് യുഎസ് താരിഫിൽ പുടിൻ വ്യക്തമായ അഭിപ്രായം പറഞ്ഞത്. “അദ്ദേഹം (ട്രംപ്) സ്വന്തം നയങ്ങൾ പിന്തുടരുന്നു, അദ്ദേഹത്തിന് ഉപദേശകരുണ്ട്. അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ വെറുതെ ഉണ്ടാകുന്നതല്ല. വ്യാപാര പങ്കാളികൾക്ക് മേൽ അധിക നികുതി ചുമത്തുന്ന ഇത്തരം താരിഫ് നയങ്ങൾ നടപ്പിലാക്കുന്നത് ആത്യന്തികമായി യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ഉപദേശകരാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം നല്ല ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന് ഞാൻ കരുതുന്നു.” പുടിൻ പറഞ്ഞു.
അതേസമയം, റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെങ്കിൽ, ഇന്ത്യയ്ക്ക് എന്തുകൊണ്ട് അതേ പ്രത്യേകാവകാശം ഉണ്ടായിക്കൂടാ? എന്നും പുടിൻ ചോദിച്ചു. ട്രംപിൻ്റെ ഇന്ത്യക്കെതിരായ താരിഫ് നയങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്. “റഷ്യയിൽ നിന്ന് ഇന്ത്യ ഊർജ്ജ വിഭവങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ഇതിനകം പൊതുവായി സൂചിപ്പിച്ചത് പോലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഇപ്പോഴും അവരുടെ സ്വന്തം ആണവോർജ്ജ നിലയങ്ങൾക്കായി ഞങ്ങളിൽ നിന്ന് ആണവ ഇന്ധനം വാങ്ങുന്നുണ്ട്,” പുടിൻ ചുണ്ടിക്കാട്ടി.
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ തൻ്റെ ഔദ്യോഗിക വസതിയിലേക്ക് സ്വീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ലോക് കല്യാൺ മാർഗ് ഇന്ത്യാ-റഷ്യൻ പതാകകളാലും പ്രത്യേക വിളക്കുകളാലും അലങ്കരിച്ചിരുന്നു.
പ്രധാനമന്ത്രി മോദി വിമാനത്താവളത്തിലെ റൺവേയിൽ പുടിനെ സ്വീകരിച്ചതിന് ശേഷം ഇരു നേതാക്കളും ഒരേ കാറിലാണ് യാത്ര ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരീക്ഷിച്ച സൗഹൃദബന്ധത്തെയും ഇരുവർക്കുമിടയിലുള്ള സൗഹൃദത്തെയും ഊഷ്മളതയെയും ഇത് എടുത്തു കാണിക്കുന്നു. ഇന്ന് വൈകുന്നേരവും വെള്ളിയാഴ്ചയും റഷ്യൻ നേതാവുമായി സംവദിക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

