തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ രാഹുലിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് കിട്ടി. അന്വേഷണ സംഘം യുവതിയുടെ മൊഴി എടുക്കും. പരാതിയിൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ എടുത്ത എഫ്.ഐ.ആർ ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും. ഇന്നലെ പ്രോസിക്യൂഷന്‍റെ വാദം കേട്ട കോടതി കൂടുതൽ എന്തെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ അടുത്ത ദിവസം ഹാജരാക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം കേട്ട ശേഷമാകും വിധി.
വയനാട്, കർണാടക അതിർത്തി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എസ്.ഐ.ടി അന്വേഷണം അതീവ രഹസ്യമായിരിക്കണം എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ഇതിനിടെ രാഹുലിനെതിരായ അച്ചടക്ക നടപടി വൈകുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിൽ നിന്ന് അമർഷം ഉയരുന്നുണ്ട്. കോടതി വിധി വന്ന ശേഷമായിരിക്കും തീരുമാനം.

