വാഷിങ്‌ടൻ : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർ കൊല്ലപ്പെട്ടു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കു പരുക്കുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തു. വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.
നാഷനല്‍ ഗാര്‍ഡ് സൈനികരുടെ മരണം പശ്ചിമ വിർജീനിയ ഗവർണർ പാട്രിക് മോറിസി സ്‌ഥിരീകരിച്ചു. ‘വാഷിങ്‌ടൻ ഡിസിയിൽ വെടിയേറ്റ പശ്ചിമ വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങളും ഗുരുതര പരുക്കുകളെ തുടർന്ന് മരിച്ചുവെന്ന് അതിയായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. പശ്ചിമ വിർജീനിയ സ്വദേശികളായ ഈ ധീര സൈനികർക്ക് രാജ്യസേവനത്തിനിടെയാണ് ജീവൻ നഷ്ടമായത്. ഇവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാഷനല്‍ ഗാര്‍ഡുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഇവരുടെ സേവനവും ജീവത്യാഗവും പശ്ചിമ വിർജീനിയ മറക്കില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭീകരമായ പ്രവൃത്തിക്ക് ശക്‌തമായ നടപടി ആവശ്യപ്പെടും.’ – പാട്രിക് മോറിസി സമൂഹമാധ്യമത്തിൽ കുറിച്ചു.

