തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 25നുള്ളിൽ എസ്.ഐ.ആറിന്‍റെ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം പൂർത്തിയാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം നിർദേശിച്ചത്. ബി.എൽ.ഒമാർ ഫോം വിതരണം സമയബന്ധിതമായി നടത്തുന്നുണ്ടെന്ന് ഇ.ആർ.ഒമാരും സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തെ സംബന്ധിച്ചിടത്തോളം നവംബർ 25ന് മുമ്പ് തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളില്ല. വോട്ടർമാർക്ക് ശരിയായി വിവരങ്ങൾ കൈമാറണമെന്നും ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുന്ന ഇടപെടലുകളുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഇത് സംബന്ധിച്ച് വിമർശനമുയർന്നിരുന്നു. എസ്.ഐ.ആർ പ്രവർത്തനങ്ങളിലെ ഏറ്റവും നിർണായക ഘട്ടമാണ് എന്യൂമറേഷൻ ഫോം വിതരണവും വിവരശേഖരണവും. 2.78 കോടി പേരുടെ വീടുകളിലെത്തി വിവരശേഖരണം നടത്താൻ ഒരുമാസമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. 15 ബി.എൽ.ഒമാർക്ക് ഒരു സൂപ്പർവൈസറെയും സംശയനിവാരണങ്ങൾക്കായി ഓരോ നിയോജകമണ്ഡലത്തിലും രണ്ട് ട്രെയിനർമാരെയും നിയോഗിച്ചാണ് പ്രവർത്തനങ്ങൾ. 2002ലെയും 2025ലെയും വോട്ടർ പട്ടികയിലുള്ളവരെ ഇതിനോടകം മാപ്പ് ചെയ്തിട്ടുണ്ട്.
നവംബർ എട്ട് വരെയുള്ള കണക്ക് പ്രകാരം ഇത്തരത്തിൽ മാപ്പിങ് പൂർത്തിയാക്കിയത് 1.13 കോടി പേരുടെ വിവരങ്ങളിലാണ്. മൊത്തം വോട്ടർമാരുടെ 40 ശതമാനം വരുമിത്. അതേസമയം 2002ലെ പട്ടികയിലുൾപ്പെടാത്തവരെ 2002 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട രക്ഷിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാപ്പ് ചെയ്യുന്ന ‘ആഡ് പ്രജനി’, ‘സെൽഫ് പ്രജനി’ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. വിവരശേഖരണം ആറ് ദിവസം പിന്നിടുമ്പോൾ ആകെ വിതരണം ചെയ്തതത് 64.45 ലക്ഷം ഫോമുകളാണ്. (23. 14 ശതമാനം)

