ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയ ജനാധിപത്യവിരുദ്ധമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഏകകണ്ഠമായി പ്രഖ്യാപിച്ചു. എസ്ഐആർ നടപടി ഉടൻ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രമേയം പാസാക്കിയ യോഗം, നടപടി തുടരുകയാണെങ്കിൽ 46 പാർട്ടികൾ സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും തീരുമാനിച്ചു. 64 പാർട്ടികളെ ക്ഷണിച്ച യോഗത്തിൽ പ്രധാന പ്രതിപക്ഷങ്ങളായ എഐഎഡിഎംകെ, ബിജെപി എന്നിവയെ ഒഴിവാക്കിയിരുന്നു.സുപ്രീം കോടതിയുടെ അന്തിമവിധി വരാനിരിക്കെ ഒക്ടോബർ 27ന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം തമിഴ്നാട്ടിലെ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന ജനാധിപത്യവിരുദ്ധവും വോട്ടവകാശത്തിനെതിരായ കടന്നാക്രമണവുമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. എംഎൻഎം നേതാവ് കമൽഹാസൻ തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പറഞ്ഞു. പിഴവുകൾ തിരുത്തി, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം എസ്ഐആർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) എസ്ഐആറിനെ അപലപിച്ചെങ്കിലും യോഗത്തെ ഡിഎംകെയുടെ രാഷ്ട്രീയ നാടകമെന്ന് വിമർശിച്ചു. എല്ലാ പാർട്ടികളുടെയും ഐക്യത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ ടിവികെ, ഡിഎംകെ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു. കേരളം നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ തമിഴ്നാട് സർക്കാർ അത് ചെയ്യാത്തതും വിജയ് ചോദ്യം ചെയ്തു.

